ലോക്സഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാനില്ലന്ന് കെ സുധാകരൻ

Update: 2024-02-29 04:23 GMT

ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനില്ലന്ന് വ്യക്തമാക്കി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മത്സരരംഗത്തേക്ക് ഇല്ലെന്ന് പറയുന്നത്. കൂടാതെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവും കണ്ണൂരിലെ സ്ഥാനാർഥിത്വവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താൻ‌ ഇറങ്ങേണ്ടി വന്നാൽ ഇറങ്ങുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പകരക്കാരനായി കെ പി സി സി ജനറൽ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ. ജയന്തിന്റെ പേരാണ് നിലവിൽ നിർദേശിച്ചിട്ടുള്ളത്. എന്നാൽ കെ. ജയന്ത് മത്സരിക്കുന്നതിൽ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും എതിർപ്പറിയിച്ചെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ജയന്തിന് വിജയസാധ്യതയില്ലെന്ന് ഇരുവരും സുധാകരനെ അറിയിച്ചു. കെ. ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈകമാൻഡിന് വിടാനാണ് നിലവിലെ സാധ്യത.

അതിനിടെ കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്താണ് നടക്കുക.

Tags:    

Similar News