ട്രെയിന്‍ ആക്രമണക്കേസ് പ്രതിയുടെ രേഖാ ചിത്രത്തിന് വിമര്‍ശനം 

Update: 2023-04-05 10:52 GMT

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ് പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേരളാ പൊലീസ്. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മറുപടി നല്‍കി. കമന്റ് ബോക്‌സിലൂടെയാണ് പൊലീസിന്റെ വിശദീകരണം.

''പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്‌സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നും ഇല്ല.''-കേരളാ പൊലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ ഷാറൂഖ് സെയ്ഫിയും രേഖാചിത്രവും തമ്മില്‍ സാമ്യമില്ലെന്ന വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ഇതിനാണ് പൊലീസിന്റെ മറുപടി. 

അതേസമയം, ഷാറൂഖ് സെയ്ഫിയുമായി കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചു. പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു.

കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളാ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയായ ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. അക്രമം നടന്ന് നാലാം ദിവസമാണ് ഷഹറൂഖിനെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് പിടികൂടിയത്. തലയ്ക്കും മുഖത്തും കാലിലും കൈയിലും പരുക്കേറ്റ ഷഹറൂഖ്, ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ എടിഎസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എലത്തൂരിലെ ആക്രമണത്തിന് ശേഷം ട്രെയിനും മറ്റ് വാഹനങ്ങളും കയറിയാണ് ഇയാള്‍ മഹാരാഷ്ട്രയില്‍ എത്തിയതെന്നാണ് നിഗമനം.

Tags:    

Similar News