കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രം, കുറ്റമറ്റത് 98.5 ശതമാനം; പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Update: 2023-09-27 14:02 GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പും പിന്നാലെയുള്ള ഇ ഡി അന്വേഷണത്തിലും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ സംഘങ്ങളിൽ കുഴപ്പമുള്ളത് 1.5 ശതമാനം മാത്രമാണെന്നും ബാക്കി 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ തരത്തിൽ പ്രവർത്തിക്കുന്നവയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കറുത്ത വറ്റ് കണ്ടാൽ ചോറ് ആകെ മോശമെന്ന് പറയില്ലല്ലോ.പാത്രത്തിലെ കറുത്ത വറ്റ് എടുത്ത് കളയുകയല്ലേ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനം വളരെ വലിയ സഹായമാണ് ജനങ്ങൾക്ക് ചെയ്യുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം. സഹകരണ മേഖല ചിലരുടെ മനസ്വാസ്ഥ്യം തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ആരംഭിച്ച സഹകരണ മേഖലയെ തകർക്കാനാണ് ചിലരുടെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണ മേഖല. കരുവന്നൂർ തട്ടിപ്പിനെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. ക്രമക്കേടുകൾ തടയുന്നതിന് 50 വർഷം മുൻപുള്ള നിയമം നമ്മൾ പരിഷ്കരിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികകൾ അല്ല തട്ടിപ്പ് കണ്ടെത്തിയത്. രാഷ്ട്രീയ ലക്ഷ്യത്തോടുള്ള വേട്ടയടലാണ് ഇഡി നടത്തുന്നത്. രാഷ്ട്രീയ വേട്ടയാടൽ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ലോക്സഭാ തെരഞ്ഞെടുപ് മുന്നിൽ കണ്ടല്ലേ എന്ന് സംശയമുണ്ട്. ഈ ഉത്സാഹത്തിന്റെ പിന്നിൽ എന്താണെന്ന് ജനങ്ങൾക്ക് ഉടൻ മനസിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കരുവന്നൂർ തട്ടിപ്പ് ആദ്യം പൊലീസാണ് കണ്ടെത്തിയത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സംഘത്തിന്റെ മുൻ സെക്രട്ടറി അടക്കം 26 പേർ പ്രതികളായി. അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്തു. ഇതു തുടരുമ്പോഴാണ് ഇ.ഡിയുടെ ഇടപെടൽ വരുന്നത്. അവർ രേഖകൾ പിടിച്ചടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.സംസ്ഥാന സർക്കാരും സഹകരണ വകുപ്പും ബാങ്കിനെ രക്ഷിക്കാനാണ് ശ്രമിച്ചത്. അതിനാണ് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. ഇ.ഡിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഒന്നും ഇവിടെ നടക്കില്ല. ആരെയെങ്കിലും എടുത്തിട്ട് ബിനാമി എന്നു പറഞ്ഞാൽ ഇവിടെ നടക്കില്ലെന്ന് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News