കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; നിലപാട് കടുപ്പിച്ച് ഇഡി, എംഎം വർഗീസ് ഈ മാസം 5ന് ചോദ്യം ചെയ്യലിന് ഹാജരാകണം

Update: 2024-04-03 17:53 GMT

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിലപാട് കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 26വരെ ഹാജരാകാൻ കഴിയില്ലെന്ന സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന്റെ ആവശ്യം ഇ.ഡി തള്ളി. മറ്റന്നാൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്നുകാട്ടി വീണ്ടും നോട്ടീസയച്ചു.

ജില്ലാ സെക്രട്ടറിയായതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളുണ്ടെന്നായിരുന്നു എം.എം വർഗീസ് നേരത്തേ ഇ.ഡി നോട്ടീസിന് മറുപടി നൽകിയത്. ഈ മാസം 26 വരെ ഹാജരാകാനാകില്ലെന്നും ഇ- മെയിൽ വഴി അയച്ച മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

കേസിൽ നാലു പ്രാവശ്യം എം.എം വർഗീസിനെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്‍റെ പേരിലുള്ള അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയുടെ അറിവോടെയാണെന്നാണ് ഇ.ഡി ആരോപണം. പാർട്ടിക്ക് ബാങ്കിൽ ഒരു രഹസ്യ അക്കൗണ്ടുമില്ലെന്നും സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നും മറച്ചുവെക്കേണ്ടതില്ലെന്നുമാണ് എം.എം വർഗീസിന്റെ പ്രതികരണം. അതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ ബിജുവിനോട് നാളെയും സി.പി.എം കൗൺസിലർ പി.കെ ഷാജനോട് മറ്റന്നാളും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്.

Tags:    

Similar News