ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് കേരളം, രാഷ്ട്രീയത്തിലിറങ്ങിയത് പിണറായി വിജയന്റെ ഉപദേശം തേടിയ ശേഷം; കമൽ ഹാസൻ

Update: 2023-11-01 11:11 GMT

രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചപ്പോൾ  കേരളത്തിലെത്തി ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം തേടിയിരുന്നതായി നടൻ കമൽ ഹാസൻ. കേരളത്തിന്റെ പുരോഗതിയും സംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വേദിയിൽ താൻ ഇംഗ്ലീഷിലാണ് പ്രസംഗിക്കുന്നത് എന്ന ആമുഖത്തോടെയാണ് കമൽ പ്രസംഗം ആരംഭിച്ചത്. താൻ പറയുന്നത് രാജ്യം മുഴുവൻ കേൾക്കണം, അതു വഴി അവർ കേരളത്തെ മനസിലാക്കട്ടെയെന്നും കമൽ പറഞ്ഞു.

'കേരളം എൻറെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണ്. എൻറെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളത്. എന്നും കേരളത്തിൽ ഞാൻ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതിൽ നിന്നും പ്രചോദനം ഉൾകൊള്ളാനോ ആണ്. എനിക്ക് ഏഴോ എട്ടോ വയസുള്ള സമയത്താണ് ഞാൻ ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നത്. എൻറെ പ്രിയ ഡയറക്ടർ സേതുമാധവൻ സാറിൻറെയും ആദ്യത്തെ ചിത്രം അതായിരുന്നു. കേരളത്തിലെ സിനിമ രംഗം എന്നും കേരളം എന്ന സാംസ്‌കാരിക ഇടത്തെ രൂപപ്പെടുത്താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്നെ എൻറെ സിനിമ കാഴ്ചപ്പാടിനെയും മലയാള സിനിമ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ സിനിമകൾ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് കേരളത്തിൻറെ സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നു.'- കമൽ ഹാസൻ പറഞ്ഞു.'കേരളീയത്തിൻറെ ചലച്ചിത്രോത്സവത്തിൽ എൻറെ ചിത്രം മദനോത്സവം പ്രദർശിപ്പിക്കുന്നു എന്നതിൽ അഭിമാനമുണ്ട്. എൻറെ 21-ാമത്തെ വയസിലാണ് ഞാൻ മദനോത്സവം ചെയ്യുന്നത്. അന്ന് അതിൻറെ പിന്നിലെ ഒരോ വ്യക്തിയും എനിക്ക് വലിയ സ്വാതന്ത്ര്യമാണ് നൽകിയത്. 2017ൽ ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ കേരളത്തിൽ എത്തി നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉപദേശം തേടിയിരുന്നു. ജനകേന്ദ്രീകൃത രാഷ്ട്രീയം എന്ന എൻറെ ആശയം തന്നെ കേരള മോഡലിൽ നിന്നും രൂപപ്പെടുത്തിയതാണ്. തമിഴ്‌നാട്ടിലെ പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തണം എന്ന എൻറെ ആശയത്തിൽ ഞാൻ മാതൃകയാക്കിയത് കേരളം നടപ്പിലാക്കിയ 1996ലെ ജനകീയാസൂത്രണത്തെയാണ്. ജനാധിപത്യം ശരിക്കും നടപ്പിലാക്കപ്പെടുന്നത് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് അതിൽ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് കേരളം.' അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടും കേരളവും അതിർത്തി മാത്രം അല്ല ഒരു സംസ്‌കാരം തന്നെ പങ്കിടുന്നുണ്ട്. ജനങ്ങളുടെ വികസനവും ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ രംഗത്തേയും പുരോഗതിയും ഇരു സംസ്ഥാനങ്ങളുടെയും നയമാണ്. സംഗീതത്തിലും ക്ലാസിക് കലകളിലും നാം രണ്ട് ജനതയും താൽപ്പര്യം പ്രകടിപ്പിക്കുന്നു. നമ്മുടെ ഭാഷപരമായ സാമ്യത ചെറുപ്പകാലം മുതൽ തന്നെ മലയാള സിനിമയിൽ പ്രവർത്തിക്കുന്നതിനും തന്നെ സഹായിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു.

Tags:    

Similar News