'സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ഡീൽ; ദിവ്യ ബെനാമിയാണ്, പെട്രോൾ പമ്പിനായി ഇടപെട്ടത് ഡിസിസി ഭാരവാഹി'; കെ.സുരേന്ദ്രൻ

Update: 2024-10-19 09:58 GMT

സംസ്ഥാനത്ത് പാലക്കാട് യുഡിഎഫും ചേലക്കരയിൽ എൽഡിഎഫും എന്ന ഡീലാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മൂന്നാമത് ഒരാൾ കയറി കളിക്കേണ്ട എന്നാണ് അന്തർധാര. അത് പൊളിയുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എഡിഎമ്മിനെതിരായ യോഗത്തിൽ അനധികൃതമായാണ് ദിവ്യ ഇടപെട്ടതെന്നും പെട്രോൾ പമ്പിലും എൽഡിഎഫ്-യുഡിഎഫ് ഡീലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ദിവ്യ ബെനാമിയാണ്. പെട്രോൾ പമ്പിനായി ഇടപെട്ടത് ഡിസിസി ഭാരവാഹിയാണ്. കലക്ടർക്കെതിരെ നടപടി എടുക്കാത്തതിലും അന്തർധാരയുണ്ടെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നത്. എൻഡിഎയുടെ ശരിയായ മൂന്നാം ബദൽ കേരളമാകെ സ്വീകരിക്കപ്പെടും. കോൺഗ്രസിനെ മാഫിയ സംഘം ഹൈജാക്ക് ചെയ്തു. വി.ഡി. സതീശൻ പ്രതിയായ പുനർജ്ജനി തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കേണ്ട എന്നാണ് പിണറായി വിജയൻ പറഞ്ഞത്. ഇതുവരെ വി.ഡി. സതീശനെ ചോദ്യം ചെയ്തിട്ടില്ല. വി.ഡി. സതീശന് ഒട്ടും ആത്മാർഥതയില്ല. 726 കോടി രൂപ കയ്യിൽ ഇരിക്കെ ഒരു പൈസയും കേന്ദ്രം തന്നില്ല എന്നാണ് വയനാടിന്റെ കാര്യത്തിൽ സംസ്ഥാനം പറഞ്ഞത്. ശബരിമലയിൽ തീരാ ദുരിതമാണ്. കുടിവെള്ളം പോലും ലഭിക്കുന്നില്ല. മണ്ഡല കാലം മുഴുവൻ ഇങ്ങനെ പോകാനാണ് എൽഡിഎഫ് തീരുമാനമെന്നും സുരേന്ദ്രൻ പറഞ്ഞു.

''കോൺഗ്രസിൽ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ സ്ഥിതി എന്താണ് ? ആ പാർട്ടിയെ ഒരു മാഫിയ സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞടുപ്പ് തോൽവിയിൽ എം.ബി. രാജേഷ് സ്വന്തം പാർട്ടിയുടെ റിപ്പോർട്ട് മറന്നോ? പാലക്കാട് കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലും സിപിഎം പടവലങ്ങ പോലെ താഴോട്ടാണ്. ഇ.ശ്രീധരൻ പാലക്കാട് തോറ്റത് ആരുടെ ഡീലിന്റെ ഭാഗമാണ്? അന്ന് ഷാഫി ജയിച്ചപ്പോൾ കോൺഗ്രസിനേക്കാൾ കൂടുതൽ ചിരിച്ചത് സിപിഎമ്മുകാരാണ്' സുരേന്ദ്രൻ പറഞ്ഞു.

Tags:    

Similar News