ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ ആണെന്ന് കെ സുധാകരൻ

Update: 2024-03-14 06:19 GMT

കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം ഉയർന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി പി.എൻ. ഷാജിയുടെ മരണത്തിനു കാരണക്കാർ എസ്എഫ്ഐ ആണെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകാത്തതിന് അവർ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണമെന്നും അധ്യാപകനെ അവർ തല്ലിയെന്നും സുധാകരൻ ആരോപിച്ചു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു സുധാകരന്റെ പ്രതികരണം.

ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണ്. യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ അവർ പറഞ്ഞ ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇദ്ദേഹം അതു നിഷേധിച്ചുവെന്നാണ് പറയുന്നത്. താൻ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകരെ വിളിച്ചു. ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു മാത്രമല്ല, നിഷ്പക്ഷമായി പെരുമാറുന്നയാളാണ് ഷാജിയെന്ന് അവരും പറഞ്ഞുവെന്നും കെ സുധാകരൻ പറഞ്ഞു.

അദ്ദേഹത്തെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞതെന്നും ഈ പരാതി എസ്എഫ്ഐക്കാർ ഉണ്ടാക്കിയതാണെന്നും സുധാകരൻ ആരോപിച്ചു. ഇദ്ദേഹത്തെ തല്ലിയെന്നാണ് പറഞ്ഞത്. മാർഗംകളി മത്സരത്തിന് ഇതുപോലെ ചൂണ്ടിക്കാട്ടുന്നവർക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് പറഞ്ഞപ്പോൾ സംസ്കാരമുള്ള അധ്യാപകൻ അങ്ങനെ ചെയ്യുമോയെന്നും തറവാടിത്തമുള്ളവർ ചെയ്യുമോയെന്നും സുധാകരൻ ചോദിച്ചു. പക്ഷേ, എസ്എഫ്ഐയ്ക്ക് അതു കിട്ടണമെന്ന് നിർബന്ധമാണെന്നും സുധാകൻ തുറന്നടിച്ചു. ഇന്നലെ വൈകിട്ടാണു ഷാജിയെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Tags:    

Similar News