സർക്കാരിനെതിരായ ജയസൂര്യയുടെ വിമർശനം; ജയസൂര്യയേയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷി മന്ത്രി പി.പ്രസാദ്

Update: 2023-09-01 06:11 GMT

മന്ത്രിമാരെ വേദിയിൽ ഇരുത്തി സംസ്ഥാന സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യയേയും, കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷി മന്ത്രി പി.പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടൻ ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്. പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമർശിച്ചു. മന്ത്രി പി രാജീവിന്‍റെ മണ്ഡലമായ കളമശേരിയിലെ കാര്‍ഷികോത്സവത്തില്‍‌ സംസാരിക്കുകയായിരുന്നു ജയസൂര്യ.

കർഷക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ പരാമർശത്തിൽ സമൂഹമാധ്യമങ്ങളിൽ ജയസൂര്യയെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായ പ്രകടനങ്ങൾ ഉയർന്നു വന്നിരുന്നു. കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ കർഷകർ സമരം നടത്തിയപ്പോൾ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമർശനം. നടന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമെന്നായിരുന്നു കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചത്.

തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷക പക്ഷത്താണ് താൻ. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറഞ്ഞു.

Tags:    

Similar News