'മന്ത്രിമാരോട് സംസാരിക്കുന്നതിനേക്കാൾ നല്ലത് ആനയോടും കടുവയോടും സംസാരിക്കുന്നത്'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാർ ജോസഫ് പാംപ്ലാനി

Update: 2024-02-22 13:45 GMT

വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെന്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ മലയോര ജനത മൃഗങ്ങളെ നേരിടും. കർഷകരുടെ മരണവാറന്റാണ് 72 ലെ നിയമം. പൗരനെ ജീവിക്കാൻ അനുവദിക്കാത്ത ഒരു നിയമവും അനുസരിക്കില്ല.

സർവതിനും കേന്ദ്രത്തെ പഴിക്കുന്ന LDF സർക്കാരിന്റെ MPക്ക് കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ഇല്ലാതാക്കാൻ Chief Wildlife Wardenന് ഉത്തരവിടാം എന്നാണ് അത്. സർക്കാർ ഇതൊന്നും കാണുന്നില്ലേ?. കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി വന്നിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്താണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News