സിദ്ധാർഥന്റെ മരണത്തിൽ വിസിക്ക് വീഴ്ച പറ്റി; അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി

Update: 2024-07-17 06:26 GMT

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോർട്ട് രാജ്ഭവനിലെത്തി കൈമാറിയത്. സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണ കമ്മിഷൻ ഗവർണർക്ക് റിപ്പോർട്ട് നൽകിയത്.

സിദ്ധാർഥന്റെ മരണത്തിൽ വിസി എം.ആർ.ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ കണ്ടെത്തലുണ്ടെന്നാണ് സൂചന. വിസി സമയബന്ധിതമായി നടപടി എടുത്തില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. സിദ്ധാർഥന്റെ മരണത്തിനു പിന്നാലെ വിസിയെ ഗവർണർ പുറത്താക്കിയിരുന്നു.

മാർച്ചിലാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ചാൻസലർ കൂടിയായ ഗവർണർ നിയമിച്ചത്. ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവർണർ കത്തയയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് വിരമിച്ച ജഡ്ജിമാരുടെ പേരുകൾ കോടതി ഗവർണർക്കു കൈമാറി. ഇവരിൽനിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി തിരഞ്ഞെടുത്തത്. വെറ്ററിനറി സർവകലാശാല വൈസ്ചാൻസലർ, ഡീൻ, സിദ്ധാർഥന്റെ രക്ഷിതാക്കൾ, സഹപാഠികൾ, അധ്യാപകർ, പ്രതിപ്പട്ടികയിലുള്ള രണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ ഉൾപ്പെടെ 29 പേരിൽ നിന്ന് കമ്മിഷൻ മൊഴിയെടുത്തിരുന്നു.

സംഭവം തടയുന്നതിൽ വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയും ക്യാംപസിന്റെയും ഹോസ്റ്റലിന്റെയും പ്രവർത്തനത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചകളെക്കുറിച്ചും കമ്മിഷൻ അന്വേഷിച്ചിരുന്നു. ഭാവിയിൽ ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള നടപടികളും കമ്മിഷൻ ശുപാർശ ചെയ്യും.

Tags:    

Similar News