ലൈസന്‍സില്ലാത്തതിനാൽ വാഹന ഉടമയ്ക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; ജില്ലാ ഉപഭോക്തൃ കമ്മീഷൻ

Update: 2023-04-13 11:46 GMT

പ്രീമിയം സ്വീകരിച്ചശേഷം വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ നൽകിയ ഹര്‍ജിയിലാണ് വിധി. ഒരു വാഹനത്തിന്റെ ഉടമയാകാന്‍ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമില്ലാത്തതിനാൽ വാഹന ഉടമയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ലൈസന്‍സ് വേണമെന്ന് പറയുന്നതിൽ അടിസ്ഥാനമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

2015 ഡിസംബറില്‍ ചോക്കാട് കല്ലാമൂലയില്‍വെച്ചുണ്ടായ അപകടത്തില്‍ ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന്‍ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടതെങ്കിലും ഇത് ഓടിച്ചത് ചെറുമകനായിരുന്നു. വാഹന ഉടമയ്ക്ക് പരിരക്ഷയുള്ള ഇന്‍ഷുറന്‍സ് പോളിസി എടുത്തെങ്കിലും വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് തുക കമ്പിനി നൽകിയില്ല. ഇതിനെ തുടർന്നാണ് ഭാര്യ ഏലിയാമ്മ ഉപഭോക്തൃ കമ്മീഷൻ ഹർജി നൽകിയത്.

വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണര്‍ കം ഡ്രൈവര്‍ പോളിസിയുടെ ഉദ്ദേശം. അതിനാൽ പ്രീമിയം സ്വീകരിച്ചശേഷം ഇന്‍ഷുറന്‍സ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണ്. അതിനാൽ പരാതിക്കാരിക്ക് തുക കൈമാറണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയോടെ പരാതിക്കാരിക്ക് രണ്ട് ലക്ഷം രൂപയും സേവനത്തില്‍ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും നൽകണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവില്‍ പറഞ്ഞു

Tags:    

Similar News