വടക്കഞ്ചേരി അപകടം സംഭവിക്കാൻ പാടില്ലാത്തത്: ആവർത്തിക്കരുതെന്ന് ഹൈക്കോടതി

Update: 2022-10-07 10:08 GMT

വടക്കഞ്ചേരി ബസ് അപകടം പോലുള്ള ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി. റോഡിലെ അശ്രദ്ധ ആശങ്കയുളവാക്കുന്നു. ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും കോടതി നിർദേശിച്ചു. ട്രാഫിക് സംവിധാനങ്ങൾ കയറൂരിവിട്ടപോലെയെന്ന് നിരീക്ഷിച്ച കോടതി, കെഎസ്ആർടിസി ബസുകളും നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞു. ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത് കോടതിയിൽ ഹാജരായി. ഗതാഗത കമ്മിഷണറോട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു.

റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമാണെന്ന് കോടതി എസ് ശ്രീജിത്തിനോട് ചോദിച്ചു. റോഡ് സേഫ്റ്റി കമ്മീഷണറുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്ന് ശ്രീജിത്തിനോട് കോടതിക്ക് മുന്നിൽ വിശദീകരിച്ചു. റോഡ് സേഫ്റ്റി കമ്മീഷണറുടെ പ്രവർത്തന രീതിയും എസ് ശ്രീജിത്ത് വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടം തടയാൻ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങൾ തുടരുകയാണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം. വടക്കാഞ്ചേരിയിൽ അപകടമുടക്കിയ ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുവെന്ന് ഉടമയ്ക്ക് അലർട്ട് പോയിരുന്നു. എംവിഡി വെബ്‌സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നൽകിയികുന്നു എന്നും എസ് ശ്രീജിത്ത് കോടതിയെ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണ്. 1.67 കോടി വണ്ടികൾ റോഡുകളിലുണ്ടെന്നും 368 ഉദ്യോഗസ്ഥർ മാത്രമാനുള്ളതെന്നും എസ് ശ്രീജിത്ത് കോടതിയിൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു.

റോഡിൽ ഇറങ്ങിയാൽ ബസുകൾ തമ്മിലുള്ള മൽസരയോട്ടമാണ് കാണുന്നതെന്ന് പറഞ്ഞ കോടതി, മിക്ക ബസുകളും നിയന്ത്രിക്കുന്നത് അധികാര കേന്ദ്രവുമായി അടുപ്പമുള്ളവരാണെന്നും പരാമർശിച്ചു. ഏത് തരത്തിലും വണ്ടി ഓടിക്കാൻ ഇവർക്ക് എവിടുന്നു ധൈര്യം കിട്ടുന്നുവെന്നും കോടതി ചോദിച്ചു. സ്പീഡ് ഗവർണറിൽ കൃത്രിമത്വം നടത്തുന്നുവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ കോടതിയെ അറിയിച്ചു. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും കമ്മീഷണർക്കാണെന്നും വടക്കഞ്ചേരി അപകടം പോലെ മറ്റൊരു അപകടം ആവർത്തിക്കപ്പെടാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. നിയമലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി വേണമെന്നും കോടതി നിർദ്ദേശം നൽകി.

വടക്കഞ്ചേരി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ കോടതിയിൽ പറഞ്ഞു. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ ആവില്ല എന്ന് അറിയാമെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണറെ കുറ്റപ്പെടുത്താൻ അല്ല ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News