ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയും; ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിഡി സതീശൻ

Update: 2024-08-22 06:57 GMT

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നു വിഡി സതീശൻ. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോൺക്ലേവ് തെറ്റാണെന്ന് വിഡി സതീശൻ പറഞ്ഞു. റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സർക്കാർ ചെയ്തുവെന്നും വിഡി സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരെയും കണ്ടില്ലല്ലോ. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ്. കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്‌റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണമെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നത്. സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പാണ്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Tags:    

Similar News