ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരണം: ഗോവിന്ദന്‍

Update: 2023-10-10 07:30 GMT

സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും ഓഫീസിനും എതിരെ ആസൂത്രിതമായി നടത്തിയ ഗൂഢാലോചന പകല്‍വെളിച്ചം പോലെ വ്യക്തമായെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അന്വേഷണം ദ്രുതഗതിയില്‍മുന്നോട്ടുപോകണം. ഇപ്പോള്‍ നിയമത്തിന്റെ മുന്നില്‍ വന്നവരും വരാന്‍ ബാക്കിയുണ്ടെങ്കില്‍ അവരേയുമെല്ലാം കൃത്യമായ അന്വേഷണത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴനല്‍കിയതായുള്ള വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങളാകെ വൈകുന്നേര ചര്‍ച്ചയ്ക്ക് ഉപയോഗപ്പെടുത്തി. എന്നാല്‍, ഹരിദാസന്റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചയ്ക്കും ഒരു മാധ്യമവും തയ്യാറാകുന്നില്ല. മാധ്യമങ്ങളുടെ കാപട്യമാണ് ഇതുവഴി തുറന്നുകാണിക്കപ്പെട്ടത് എന്ന് വ്യക്തമാണ്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവര്‍ ആരായാലും അവരെ പൂര്‍ണ്ണമായി കണ്ടെത്താനും നിയമത്തിനുമുന്നില്‍ക്കൊണ്ടുവരാന്‍ സാധിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

എല്‍.ഡി.എഫ്. കുടുംബസംഗമത്തിന് പകരം സി.പി.എം. കുടുംബസംഗമം നടത്തുന്നതായിയുള്ള സി.പി.ഐയുടെ ആക്ഷേപത്തില്‍ അദ്ദേഹം പ്രതികരിച്ചു. ഒരു കുടുംബസംഗവും നടന്നിട്ടില്ലെന്നും നടക്കാതെ എങ്ങെനയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫിന്റെ ഭാഗമായിട്ട് തന്നെയാണ് കുടുംബ സംഗമം നടത്തുന്നത്. സി.പി.എം. കുടുംബസംഗമമല്ല. ബദല്‍ കുടുംബസംഗമം നടത്താന്‍ സി.പി.ഐയ്ക്ക് അവകാശമുണ്ട്. ഞങ്ങള്‍ എല്ലാവരുമായി ചേര്‍ന്ന് നടത്താനാണ് ആലോചിക്കുന്നത്, ഇനി എവിടെയെങ്കിലും ആലോചിച്ചിട്ടില്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News