സജിചെറിയാൻറെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം

Update: 2023-01-01 05:41 GMT

സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ  ഗവർണർക്ക് തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം. സ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്. ഗവർണർ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. ഗവർണറുടെ തീരുമാനം കാത്തിരിക്കുകയാണ് സർക്കാർ.

ഭരണഘടനയെ വിമർശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാൻറെ  വിവാദ പ്രസംഗം. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീൻ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നുമുള്ള നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്.  കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന നിയമോപദേശത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാൻറെ തിരിച്ച് വരവ്.

Tags:    

Similar News