സാലറി ചലഞ്ച്; സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ

Update: 2024-08-05 12:26 GMT

ഉരുൾപ്പൊട്ടൽ ബാധിച്ച വയനാടിന്റെ പുനർ നിർമ്മാണത്തിനായി സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച് എന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ അഥവാ ഫെറ്റോ. ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ ഓപ്ഷൻ നൽകണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എസ് കെ ജയകുമാർ ആവശ്യപ്പെട്ടു. സ്വമേധയാ നൽകുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാർക്കും അധ്യാപകർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം റീ ബിൽഡ് വയനാടിനായി സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ച് എന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. നിലവിലെ ധാരണയനുസരിച്ച് അഞ്ച് ദിവസത്തെ ശമ്പളമാണ് നൽകുക. സർവ്വീസ് സംഘടനകളുടെ യോഗത്തിൽ മുഖ്യമന്ത്രിയാണ് ശമ്പളത്തിൽ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്പളം നൽകേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ സംഘടനാ പ്രതിനിധികളാണ് അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു. അതേസമയം ശമ്പള വിഹിതം നിർബന്ധമാക്കി ഉത്തരവിടരുതെന്നാണ് സർവ്വീസ് സംഘടനകൾ ആവശ്യപ്പെട്ടത്. താല്പര്യമുള്ളവരിൽ നിന്ന് തുക ഈടാക്കണമെന്നും ഗഡുക്കളായി നൽകാൻ അവസരം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News