വ്യാജ രേഖ കേസ്; കെഎസ്‌യു നേതാവ് അൻസിൽ ജലീൽ നിരപരാധിയെന്ന് പൊലീസ്

Update: 2024-01-05 11:29 GMT

വ്യാജരേഖ കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീൽ നിരപരാധിയാണ് എന്ന് പൊലീസ് റിപ്പോർട്ട്. അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതി തേടി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റഫർ റിപ്പോർട്ട് സമർപ്പിച്ചു. ബികോം സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു പോലീസ് എഫ്ഐആർ. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. വ്യാജരേഖ ചമക്കലും വഞ്ചന കുറ്റവുമടക്കം അഞ്ചു വകുപ്പുകൾ ചേർത്താണ് അൻസിലിനെതിരെ കേസ് എടുത്തിരുന്നത്. ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് അൻസിൽ ജലീൽ നൽകിയ മൊഴി. കേരള സർവകലാശാല ബികോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച എന്നായിരുന്നു അൻസിൽ ജലീലിനെതിരെയുള്ള കേസ്. ആലപ്പുഴ എസ്ഡി കോളേജിൽ 2014-17 കാലത്ത് താൻ ബിഎക്കാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. ദേശാഭിമാനി വാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അൻസിൽ ജലീൽ പൊലീസിൽ പരാതി നൽകിയിരുന്നു.

ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. 50 ലക്ഷം രൂപ ഏഴു ദിവസത്തിനകം നൽകണം. വ്യാജ വാർത്തയിൽ ദേശാഭിമാനി ഉപാധിരഹിത മാപ്പ് പറയണം എന്നും വക്കിൽ നോട്ടീസിലുണ്ട്.അൻസിലിൻ്റെ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിൽ കെഎസ്‌യുവിലെ ഗ്രൂപ്പ് പോരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അൻസിൽ ജലീലിന്റെ സർട്ടിഫിക്കറ്റ് വിവാദം ചർച്ചയായത്. ദേശാഭിമാനി വാർത്ത പുറത്തുവന്നതോടെ എസ്എഫ്ഐ വിവാദം ശക്തമായി ഉന്നയിക്കുകയായിരുന്നു.

Tags:    

Similar News