കാട്ടുപോത്തിന്‍റെ ആക്രമണം; മരിച്ച എബ്രഹാമിന്‍റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കി സർക്കാർ

Update: 2024-03-09 07:36 GMT

കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാം എന്ന കര്‍ഷകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എബ്രഹാമിന്‍റെ കുടുംബം കൂടുതല്‍ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കും, രണ്ട് ആൺമക്കൾക്കും താൽക്കാലിക ജോലി നൽകാൻ സർക്കാർ തയ്യാർ, അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ഏപ്രിൽ ഒന്നുമുതൽ ജോലിയിൽ പ്രവേശിക്കാം, സ്ഥിര ജോലി നൽകുന്നതിന് നിയമപരമായി ഒരുപാട് സങ്കീർണതകൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരം ജോലി നൽകണം എന്നാണ് എബ്രഹാമിൻ്റെ മക്കൾ ആവശ്യപ്പെടുന്നത്. താല്‍ക്കാലിക ജോലിയിൽ ഏപ്രിൽ ഒന്നുമുതൽ പ്രവേശിക്കും. അതേസമയം വന്യമൃഗ ശല്യം തടയാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയാണ് നാട്ടുകാര്‍. 

എബ്രഹാമിനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ് വന്നിരുന്നു. മയക്കുവെടി വച്ച് പിടികൂടാൻ സാധിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലാമെന്നാണ് ഉത്തരവില്‍ പറയുന്നത്. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News