‘ഇ-ബസ് നഷ്ടമല്ല, ലാഭം’: മന്ത്രിയെ തള്ളി കെഎസ്ആർടിസി റിപ്പോർട്ട്

Update: 2024-01-21 03:12 GMT

ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദം ശരിയല്ലെന്ന് കെഎസ്ആർ‌ടിസിയുടെ വാർഷിക റിപ്പോർട്ട്. ഇ–ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയിൽ ഇത് 13.46 രൂപ വരെയായി ഉയർന്നിരുന്നുതാനും. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഇൗ കണക്കാകും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) ബിജു പ്രഭാകർ നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നാണു സൂചന.

ഇനി ഇ–ബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങൾ പഠിക്കാതെയായിരുന്നുവെന്നു കണക്കുകൾ വ്യക്തമാക്കുന്നു. സിറ്റി സർക്കുലർ സർവീസിന് ഇനി ഡീസൽ ബസുകളേ വാങ്ങൂ എന്ന തീരുമാനവും തിരുത്തേണ്ടിവരും. സ്മാർട് സിറ്റി, കിഫ്ബി പദ്ധതികൾ വഴി ലഭിക്കാനിരുന്ന 45 ഇ–ബസുകൾക്കു പകരം ഡീസൽ ബസുകൾ വേണമെന്നാവശ്യപ്പെട്ട് കത്തു നൽകാൻ സിഎംഡി നിർദേശം നൽകിയിരുന്നു. എന്നാൽ, സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് ഡീസൽ ബസ് വാങ്ങാനാകില്ല. ഇ–ബസ് വാങ്ങുകയോ അല്ലെങ്കിൽ ഫണ്ട് വേണ്ടെന്നു വയ്ക്കുകയോ ആണു മാർഗം.

950 ഇ–ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇ–സേവ ബസ് പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല. ബസും ഡ്രൈവറും കേന്ദ്രം സംസ്ഥാനങ്ങൾക്കു ലഭ്യമാക്കുന്ന പദ്ധതിയാണത്. ലാഭവിഹിതം കേന്ദ്രത്തിനും നൽകണം. ഇൗ ബസുകളെത്തിയാൽ ഇന്ധനച്ചെലവിൽ മാസം 15 കോടിയെങ്കിലും ലാഭിക്കാമെന്നാണ് കെഎസ്ആർടിസിയുടെ തന്നെ റിപ്പോർട്ട്. സിപിഎമ്മും തള്ളിപ്പറഞ്ഞശേഷം ഗണേഷ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News