മധുകൊലക്കേസ്; തെളിഞ്ഞത് മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം; നീതിപൂർവമായ വിധിയെന്ന് പ്രതിഭാഗം

Update: 2023-04-04 07:51 GMT

മധുവധക്കേസിൽ മണ്ണാർക്കാട് പട്ടിക ജാതി-പട്ടികവർഗ പ്രത്യേക കോടതിയിൽ നിന്നുണ്ടായത് നീതി പൂർവ്വമായ വിധിയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ സിദ്ദിഖ്. മനപ്പൂർവ്വം മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഇക്കാര്യം കണ്ടെത്തിയാണ് പ്രതികൾക്കെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനപൂർവ്വം കൊല്ലണമെന്ന ഉദ്ദേശം പ്രതികൾക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. അതുകൊണ്ടാണ് 302 വകുപ്പ് ഒഴിവാക്കി മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം 304 (2) ചേർത്തത്. ഈ വകുപ്പിൽ പരമാവധി 10 വർഷം വരെയാണ് ശിക്ഷ ലഭിക്കുക. കൃത്യത്തിൽ വലിയ പങ്കില്ലെന്ന് കണ്ടെത്തിയാണ് രണ്ടു പ്രതികളെ കോടതി വെറുതെവിട്ടത്. മറ്റു പ്രതികൾക്കെതിരായ കോടതി വിധിക്കെതിരേ അപ്പീൽ പോകുമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

അതേസമയം, കോടതി വിധി അനുകൂലമാണെന്നും ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ തെളിവുകളും കേസിൽ വളരെ നിർണായകമായിരുന്നുവെന്നും പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പ്രതികരിച്ചു. പ്രതികൾക്കെതിരേ മനപൂർവ്വമായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കാര്യത്തിൽ വിധിയുടെ പകർപ്പ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും അഭിഭാഷകൻ പറഞ്ഞു. കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലും 11-ഉം പ്രതികൾ ഒഴികെ മറ്റു പ്രതികളായ ഹുസൈൻ, ഷംസുദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, അബ്ദുൾകരീം, സജീവ്, സതീഷ്, ഹരീഷ്, ബൈജു, മുനീർ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി മരയ്ക്കാർ എന്നിവരെ കോടതി വെറുതെവിട്ടു. 

Tags:    

Similar News