ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു; അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Update: 2023-12-08 03:44 GMT

ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച 4 യുവാക്കൾക്ക് ജന്മനാടിന്റെ അന്ത്യാ‌ഞ്ജലി. മൃതദേഹങ്ങൾ പാലക്കാട് ചിറ്റൂരിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. മനോജ് കശ്മീരിലാണ് ചികിത്സയിലുള്ളത്. മരിച്ചരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിക്കാണ് ശ്രീനഗറിൽ നിന്നും വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. ഇന്ന് പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തി. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കുകയായിരുന്നു. വിനോദയാത്ര സംഘത്തിൽ 13 പേരായിരുന്നു ഉണ്ടായിരുന്നത്.

സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രാജേഷ് , അരുൺ, മനോജ് എന്നിവർ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്. 

Tags:    

Similar News