രഞ്ജിത്തിന്റെ വാദം പൊളിയുന്നു; സമാന്തരയോഗം നടന്നു, കത്ത് പുറത്ത്

Update: 2023-12-16 05:55 GMT

ചലച്ചിത്ര അക്കാദമിയിൽ സമാന്തര യോഗം ചേർന്നില്ലെന്ന അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വാദം പൊളിയുന്നു. ഒൻപത് കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത സമാന്തരയോഗം തീരുമാനങ്ങളെടുത്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. 

താൻ രാജി വയ്ക്കേണ്ട കാര്യമില്ലെന്നും തനിക്കെതിരെ ഭരണ സമിതി അംഗങ്ങൾ വിമത യോഗം ചേർന്നിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ നിലപാട് പരസ്യമാക്കി കൗൺസിൽ അംഗങ്ങൾ തന്നെ രംഗത്തെത്തിയത്. 9 പേർ യോഗം ചേർന്ന് രഞ്ജിത്തിനെതിരെ സർക്കാരിനു കത്തയച്ചതായി സ്ഥിരീകരിച്ച ഇവർ രഞ്ജിത്ത് മാടമ്പി നിലപാട് തിരുത്തുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നും ആഞ്ഞടിച്ചു. കഴിഞ്ഞ ദിവസമാണ് 15 അംഗ എക്സിക്യൂട്ടീവ് കൗൺസിലിലെ 9 അംഗങ്ങൾ യോഗം ചേർന്ന് രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറിക്കും കത്തയച്ചത്.

എന്നാൽ ഇങ്ങനെയൊരു യോഗം ചേർന്നുവെന്നത് മാധ്യമ സൃഷ്ടിയാണെന്നും അക്കാദമിയിൽ ഭിന്നത ഇല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ രഞ്ജിത്ത് പറഞ്ഞത്. ആ സമാന്തര യോഗത്തിൽ പങ്കെടുത്തെന്നു പറയുന്ന കുക്കു പരമേശ്വരൻ, സോഹൻ സീനുലാൽ, സിബി കെ.തോമസ് എന്നിവർ അക്കാദമി സെക്രട്ടറിയെ വിളിച്ച് തങ്ങൾ യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും അക്കാദമിക്കെതിരെ പ്രവർത്തിക്കില്ലെന്നും വ്യക്തമാക്കിയതായി രഞ്ജിത്ത് പറഞ്ഞു. എന്നാൽ കുക്കു പരമേശ്വരൻ, സോഹൻ സീനുലാൽ, സിബി കെ.തോമസ് എന്നിവർ അംഗങ്ങൾ ഓൺലൈനിൽ പങ്കെടുത്തതായി സൂചിപ്പിക്കുന്ന മറ്റ് അംഗങ്ങളുടെ ഒപ്പോടു കൂടിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. 

ഫിലിം ഫെസ്റ്റിവൽ പ്രവർത്തനങ്ങൾക്കിടെ ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനെ അക്കാദമിയിലെ താൽക്കാലിക ജോലിക്കാരിയായ ശ്രീവിദ്യ അവഹേളിച്ചുവെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അക്കാദമി ചെയർമാൻ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് കുക്കു പരമേശ്വരനോടു കാട്ടിയത്. ഫെസ്റ്റിവൽ ജോലികൾ അവസാനിപ്പിച്ച് വീട്ടിൽ പോകാൻ പരുഷമായ ഭാഷയിൽ ആജ്ഞാപിക്കുകയാണ് ചെയർമാൻ ചെയ്തതെന്നു കത്തിൽ പറയുന്നു. കൂടാതെ അക്കാദമിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കുന്ന അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് ചെയർമാൻ നിരന്തരം നടത്തുന്നത്. ഈ സാഹചര്യത്തിൽ ചെയർമാനെ തിരുത്താനോ സ്ഥാനത്തുനിന്ന് നീക്കാനോ തയാറാകണമെന്ന് അഭിപ്രായപ്പെടുന്നതായി അംഗങ്ങൾ ഒപ്പിട്ട കത്തിൽ പറയുന്നു. 

Tags:    

Similar News