തീര സംരക്ഷണത്തിന് കേന്ദ്രസർക്കാർ പണം അനുവദിക്കുന്നില്ല: മന്ത്രി പി രാജീവ്

Update: 2024-07-19 06:28 GMT

സംസ്ഥാനത്തെ തീരസംരക്ഷണത്തിന് കേന്ദ്രസർക്കാർ കേരളത്തിന് മതിയായ ഫണ്ട്  അനുവദിക്കുന്നില്ലെന്ന ആരോപണവുമായി വ്യവസായ മന്ത്രി പി രാജീവ്. കേന്ദ്രത്തിന്‍റെ നിസ്സഹകരണമാണ് പദ്ധതികളിലെ മെല്ലപ്പോക്കിന് കാരണമെന്നും വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കടലാക്രമണം രൂക്ഷമായ എറണാകുളം എടവനക്കാട് സന്ദർശിച്ച ശേഷമാണ് വ്യവസായ മന്ത്രിയുടെ പ്രതികരണം.

കാലവർഷം തുടങ്ങിയത് മുതൽ എടവനക്കാട്ടുകാർ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ചില മേഖലകളിലുണ്ടായിരുന്ന കടൽഭിത്തി പോലും പരിപാലന കുറവിൽ നാമാവശേഷമായി. ചെല്ലാനം മോഡൽ ടെട്രൊപോഡ് ആവശ്യത്തിൽ സമരപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾക്കിടെ ആണ് പ്രതിപക്ഷ നേതാവിന് പിന്നാലെ മന്ത്രി പി രാജീവും നാട്ടുകാരെ നേരിട്ട് വന്ന് കേട്ടത്. ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയ മന്ത്രി നിലവിലെ അവസ്ഥയ്ക്ക് കേന്ദ്രസർക്കാരാണ് കാരണക്കാരെന്ന് കുറ്റപ്പെടുത്തി.

തീരമേഖലയ്ക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും മത്സ്യതൊഴിലാളികളെ തീരത്തു നിന്ന് പറച്ചു നടാനുള്ള ഗൂഡ ഉദ്ദേശം സർക്കാരിനുണ്ടോ എന്ന് സംശയിക്കുന്നുവെന്നും ഇവിടെ എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. മുനമ്പം മുതൽ വൈപ്പിൻ വരെ 25കിലോമീറ്റർ തീരമേഖലയിൽ എടവനക്കാടാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്.

Tags:    

Similar News