ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ നികുതിക്കൊള്ള; വി.ഡി.സതീശൻ

Update: 2023-02-03 07:23 GMT

കഴിഞ്ഞ 6 വർഷത്തിനിടെയിലെ ഏറ്റവും വലിയ നികുതി കൊള്ളയാണ് സംസ്ഥാന ബജറ്റെന്നും നികുതി കൊള്ളയ്‌ക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാന ബജറ്റ് ധനപ്രതിസന്ധി മറച്ചുവെച്ചാണ് നികുതി കൊള്ള നടത്തുന്നതെന്നും കൈ കടത്താൻ പറ്റിയ മേഖലകളിലെല്ലാം കടന്നു ചെന്ന് നിയന്ത്രണമില്ലാത്ത അശാസ്ത്രീയമായ നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

ഇന്ധന, മദ്യ വിലകൾ വീണ്ടും ഉയരുകയാണെന്നും, മദ്യ വില ഉയരുന്നതിൻറെ ഫലമായി കൂടുതൽ ആളുകൾ മയക്കുമരുന്നിലേക്ക് തിരിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യഥാർഥ കണക്കുകൾ മറച്ചുവെക്കുകയാണെന്നും സർക്കാരിൻറെ വരുമാനം ഗണ്യമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

നികുതി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും നികുതി പിരിവിൽ ദയനീയമായി സർക്കാർ പരാജയപ്പെട്ടെന്നും വി.ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയും എന്നാൽ ഒരു രൂപ പോലും ചിലവാക്കുകയും ചെയ്യാത്ത പ്രഖ്യാപനങ്ങൾ വീണ്ടും ആവർത്തിക്കുകയാണ് ചെയ്തതെന്നും ബജറ്റ് പ്രഖ്യാപനങ്ങൾക്ക് വിശ്വാസ്യതയുമില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

കിഫ്ബിയുടെ വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടെന്നും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കിഫ്ബി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൻഷൻ വർധിപ്പിക്കാതെയാണ് അതിന്റെ പേരിൽ നികുതി വർധന നടപ്പാക്കിയതെന്നും ഇത് നികുതിക്കൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തിൻറെ പൊതുകടം 4 ലക്ഷമായി ഉയർന്നു. ചെറുപ്പക്കാരെ സംസ്ഥാനത്ത് നിലനിർത്താനുള്ള ഒരു പ്രഖ്യാപനവുമില്ലെന്നും മോട്ടോർ വാഹന നികുതി കിഫ്ബിക്ക് പണമുണ്ടാക്കാനായുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. മോദി സർക്കാരിനെ പോലെ നികുതിയും വിലയും വർധിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ചേട്ടൻ ബാവയും അനിയൻ ബാവയും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News