തിരുവനന്തപുരത്ത് അപൂർവരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

Update: 2023-10-09 12:35 GMT

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

രോഗബാധിതർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പനിയും മുണ്ടിനീരും ദേഹമാസകലമുള്ള നീരുമാണ് പ്രധാന രോഗലക്ഷണങ്ങൾ. അസഹനീയമായ ശരീരവേദനയുമുണ്ടാകും. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയാൽ കൃത്യമായ ചികിത്സയും വിശ്രമവും ആവശ്യമാണ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ വന്ധ്യതയ്ക്ക് വരെ രോഗം കാരണമായേക്കാം എന്നാണ് വിവരം.

2019ലും ഈ വർഷം ജൂലൈയിലുമാണ് കേരളത്തിൽ ഇതിന് മുമ്പ് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Similar News