'വാളുകൊണ്ട് മാത്രമല്ല, വാക്കുകൊണ്ടും മനുഷ്യരെ കൊല്ലാനാകുമെന്ന് സിപിഎം നേതാവ് ദിവ്യ കാണിച്ചു': വിമർശിച്ച് പി.കെ കൃഷ്ണദാസ്

Update: 2024-10-17 07:13 GMT

വാളുകൊണ്ട് മാത്രമല്ല, വാക്കുകൊണ്ടും മനുഷ്യരെ കൊല്ലാന്‍ സാധിക്കുമെന്നാണ് കണ്ണൂരിലെ സി.പി.എം. നേതാവ് പി.പി. ദിവ്യ കാണിച്ചുനല്‍കിയിരിക്കുന്നതെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്.

സി.പി.എം കൊലയാളികള്‍ക്കൊപ്പമാണ്. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദി ദിവ്യയാണെന്നതിന് തെളിവുണ്ടായിട്ടും കേസെടുക്കാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയും സി.പി.എമ്മും ആഭ്യന്തരവകുപ്പും ദിവ്യയ്‌ക്കൊപ്പമാണ്. എല്ലാസാഹചര്യ തെളിവുകളും ഉണ്ടായിട്ടും ഇതുവരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് ബി.ജെ.പി.യുടെ ആവശ്യമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

പെട്രോള്‍ പമ്പിന് അനുമതി തേടിയ പ്രശാന്തിന് വേണ്ടി ദിവ്യ നടത്തിയ ഇടപെടല്‍ ദുരൂഹമാണ്. പ്രശാന്ത് വസ്തുതകള്‍ മറച്ചുവെച്ചാണ് ബി.പി.സി.എല്‍. ഔട്ട്‌ലെറ്റിന് അപേക്ഷ നല്‍കിയത്. നിങ്ങള്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ആളാണോ എന്ന ചോദ്യത്തിന് അപേക്ഷകനായ പ്രശാന്ത് യാഥാര്‍ഥ്യം മറച്ചുവെച്ചു. ഇക്കാര്യം ആരെക്കാളും ബോധ്യമുള്ളത് ദിവ്യയ്ക്കാണ്.

ബി.പി.സി.എല്‍ ഔട്ട്‌ലെറ്റ് നേടിയെടുക്കാന്‍ ശ്രമിച്ചത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ്. ഇതിന് പി.പി. ദിവ്യ കൂട്ടുനിന്നു. ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തുന്നതിനൊപ്പം അഴിമതിക്ക് കൂട്ടുനിന്നതിന് ദിവ്യയുടെ പേരില്‍ അഴിമതി നിരോധന നിയമപ്രകാരവും കേസെടുക്കണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Tags:    

Similar News