ഗവർണർ ബില്ലിൽ ഒപ്പിട്ടത് നിർബന്ധിതനായതിനാൽ; വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

Update: 2023-11-15 06:26 GMT

ഗവർണർക്ക് മുന്നിൽ മറ്റ് വഴികളില്ലാത്തതിനാലാണ് ബില്ലുകളിൽ ഒപ്പിടാൻ നിർബന്ധിതനായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർമാർക്ക് എവിടെ വരെ പോകാം എന്നതിൽ ഭരണഘടനാപരമായ വ്യക്തതയുണ്ട്. എന്നാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിളെ തടസ്സപ്പെടുത്തുന്നതാണ് ഗവർണറുടെ ഇടപെടൽ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് മേൽ ഗവർണറുടെ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവെക്കാത്തത് ഗവർണറും സർക്കാരും തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചിരുന്നു. ഇതിനിടെയാണ് ഒരു നിയമഭേദഗതിക്കും പി.എസ്.സി അംഗങ്ങളുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

ബില്ലുകൾ എക്കാലവും വെച്ച് താമസിപ്പിക്കാൻ ഗവർണർമാർക്ക് കഴിയില്ല. വിഷയത്തിൽ സുപ്രീംകോടതി തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മറ്റുമാർഗങ്ങൾ ഒന്നുമില്ലാത്തതിനാലാണ് ബില്ലുകൾ ഒപ്പിടാൻ ഗവർണർ തയ്യാറായതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. 

Tags:    

Similar News