മൃതദേഹം മറവുചെയ്യുന്ന ബാഗ് വാങ്ങിയതിൽവരെ അഴിമതി; അനിൽ അക്കര

Update: 2023-10-26 08:59 GMT

കോവിഡ് കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിന് എൻ.ആർ.എച്ച്.എം വഴി ലഭിച്ച 8.19 കോടി രൂപയിൽ വലിയ കൊള്ളനടന്നുവെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണ സംഘവും മെഡിക്കൽ കോളേജ് എച്ച്ഡിഎസ് വിഭാഗവും ചേർന്നാണ് കൊള്ള നടത്തിയതെന്നും അനിൽ അക്കര ആരോപിച്ചു. ഇതുസംബന്ധിച്ച് എച്ച്ഡിഎസ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോവിഡിന്റെ മറവിൽ ഇത്രയും വലിയ കൊള്ള നടത്തുമെന്ന് കരുതിയില്ല. അക്കാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആകെ 3700റോളം മരണമാണ് നടന്നത്. അതിൽ മൃതദേഹം കവർ ചെയ്യുന്ന കടാവർ ബാഗ് 2000 എണ്ണം സൗജന്യമായി ലഭിച്ചു. ബാക്കിവരുന്ന 1700 എണ്ണത്തിൽ മെഡിക്കൽ കോളേജ് നേരിട്ട് ടെൻഡർ നൽകി വാങ്ങിയത് 1000 എണ്ണമാണ്. ഒന്നിന് വില 409 രൂപ. എന്നാൽ മെഡിക്കൽ കോളേജ് എംപ്ലോയീസ് സഹകരണസംഘം വ്യാജ ബിൽ നൽകി തട്ടിയെടുത്തത് 31 ലക്ഷം രൂപയാണ്. ശവശരീരം മറവ് ചെയ്യുന്ന ബാഗിൽ വരെ തട്ടിപ്പ് നടത്തുന്ന രീതിയിലേക്ക് എൻജിഒ യൂണിയൻ നേതാക്കൾ അംഗങ്ങളായ ഭരണസമിതി അധഃപതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഭക്ഷണം വാങ്ങിയ വകയിൽ കുടുംബശ്രീക്ക് നൽകിയത് 1.32 കോടിരൂപയാണ്. ഇത് ഏത് കുടുംബശ്രീ വഴിയാണെന്ന് ദൈവത്തിന് മാത്രം അറിയുന്നകാര്യമാണ്. മെഡിക്കൽ കോളേജിനകത്ത് പ്രവർത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റ് ആ കാലഘട്ടത്തിൽ കച്ചവടം ഇല്ലാത്തതിനാൽ വാടക ഒഴിവാക്കിത്തരുന്നതിനായി എന്നെ സമീപിച്ചിരുന്നു. മെഡിക്കൽ കോളേജിനകത്ത് പ്രവർത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റിന് ഓർഡർ നൽകാതെ ഇവർ ആർക്കാണ് ഓർഡർ നൽകിയതെന്നും അനിൽ അക്കരെ ചോദിച്ചു. സമഗ്രമായ അന്വേഷണം കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരിട്ട് നടത്തണം. ഇക്കാര്യത്തിൽസംസ്ഥാന ആരോഗ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags:    

Similar News