ഭാര്യയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി; ഭർത്താവിനായി തിരച്ചിൽ

Update: 2024-01-21 08:26 GMT

അങ്കമാലിയിൽ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാറക്കടവ് പുളിയനത്താണ് സംഭവം. പുന്നക്കാട് വീട്ടിൽ ലളിത (62) ആണ് മരിച്ചത്. ഭർത്താവ് ബാലൻ ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ബാലന്റെ ഫോട്ടോ പുറത്തുവിട്ട പൊലീസ്, പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി.

സമീപപ്രദേശങ്ങളിൽ ഉള്ള ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഒരു സൈക്കിൾ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ അങ്കമാലി പൊലീസിൽ ഉടനെ വിവരം അറിയിക്കണമെന്നാണ് അഭ്യർഥന. ഇന്നലെ രാവിലെ 11 മണിയോടെ നടന്ന സംഭവം വൈകിട്ടാണ് പുറത്തറിഞ്ഞത്. കൊലപാതകം നടക്കുന്ന സമയത്ത് മകളും വീട്ടിലുണ്ടായിരുന്നതായി പറയുന്നു. മകൾ ശുചിമുറിയിൽ പോയ സമയത്ത് പുറത്തുനിന്നു പൂട്ടിയിട്ട ശേഷമാണ് കൊലപാതകം നടത്തിയത്. മകൾ ശുചിമുറിയിൽ കുടുങ്ങിയതിനാൽ വിവരം പുറത്തറിഞ്ഞില്ല.

പിന്നീട് മകൻ വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അപ്പോഴേയ്ക്കും ബാലൻ സൈക്കിളുമെടുത്ത് വീട്ടിൽനിന്ന് പോയിരുന്നു. ബാലനായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. ലളിതയുടെ മൃതദേഹം ഇന്നലെ രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ലളിതയും ബാലനും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായി അയൽക്കാർ പറഞ്ഞു. 

Tags:    

Similar News