വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്രം, പ്രക്ഷോഭം വസ്തുത മനസിലാക്കാതെ; വനം മന്ത്രി

Update: 2023-01-22 05:12 GMT

ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്നാണ് മാധവ് ഗാഡ്ഗിൽ പറയുന്നതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. എന്നാൽ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണ്. വസ്തുതകൾ മനസ്സിലക്കാതെ ആണ് മലയോര ജനത പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. ബഫാർ സോൺ വിഷയത്തിൽ തുടക്കത്തിലും ഇതുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

താമരശേരി ബിഷപ്പിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതിൽ തർക്കത്തിലേക്ക് പോകാനില്ല. ആ അഭിപ്രായ പ്രകടനത്തിനൊപ്പം ഇന്നത്തെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം ഇന്നും ആ കാര്യം ആവർത്തിച്ചിട്ടുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. മലമ്പുഴയിൽ ജനം കുറേ ആഴ്ചകളായി ഉറങ്ങാനാവാതെ കഴിയുകയായിരുന്നു. അവർക്ക് ഇപ്പോൾ ആശ്വാസമായി. വളരെ ശ്രമകരമായാണ് ദൗത്യസംഘം പിടി7 എന്ന കൊമ്പനാനയെ പിടിച്ചത്. ഇന്നലെ ദൗത്യം പൂർത്തിയാക്കാമെന്ന് കരുതിയിരുന്നു. എന്നാൽ വന്യമൃഗത്തിന്റെ സഞ്ചാരം പ്രവചിക്കാനാവില്ല. ഇന്നലെ പരാജയപ്പെട്ടതിന്റെ നിരാശയുണ്ടായിരുന്നു.

പരിസ്ഥിതി സംരക്ഷണം യുക്തിസഹമാകണമെന്ന് പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. വന്യമൃഗ ആക്രമണങ്ങളിൽ നിന്ന് കർഷകർക്ക് സംരക്ഷണം നൽകുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. താമരശേരിയിലെ സേവ് വെസ്റ്റേൺ ഗട്ട് പീപ്പിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News