എതിരാളികൾക്ക് പോലും സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ നേതാവ്; അനുശോചിച്ച മുഖ്യമന്ത്രി

Update: 2024-09-12 11:59 GMT

കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ നേതാവായിരുന്നു വിടപറഞ്ഞ സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‍മരിച്ചു. വിദ്യാർത്ഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി ആ കാലം മുതൽ തന്നെ രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവർത്തകനായി മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളിൽ ഉന്നതനിരയിൽ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും നല്ല ബന്ധം പുലർത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നും പിണറായി വിജയൻ പറ‌ഞ്ഞു. ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ നേതാവ് കൂടിയായിരുന്നു സീതാറാം. പാർട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് സീതാറാം യെച്ചൂരിയുടെ വേർപാട്. പെട്ടെന്ന് നികത്താവുന്ന ഒന്നല്ല അത്. അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അ‍ർപ്പിക്കുന്നുവെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമ പ്രവ‍ർത്തകരോട് സംസാരിക്കവെ അനുസ്മരിച്ചു.

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചിരുന്ന സീതാറാം യെച്ചൂരിയുടെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് വിട പറഞ്ഞത്. പൊതുദർശനത്തിന് ശേഷം മൃതദേഹം ദില്ലി എയിംസ് മെഡിക്കൽ കോളേജിന് പഠനത്തിന് വിട്ടു നൽകും. ഇന്ന് മൃതദേഹം എയിംസിലെ മോർച്ചറിയിൽ സൂക്ഷിക്കും. 14ന് ദില്ലി എകെജി ഭവനിൽ പൊതുദർശനത്തിന് വെക്കും. രാവിലെ ഒൻപത് മണി മുതൽ ഉച്ചവരെ പൊതു ദർശനം നടക്കും അതിന് ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടുനൽകുക. 

Tags:    

Similar News