2023 അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ പൊതുവിദ്യാലയങ്ങളിൽ 84,000 വിദ്യാർഥികൾ കുറഞ്ഞെന്ന് കണ്ടെത്തൽ

Update: 2023-08-06 05:18 GMT

ഈ അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിൽ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞവർഷത്തേക്കാൾ 84,000 വിദ്യാർഥികൾ കുറഞ്ഞെന്ന് കണ്ടെത്തൽ. എന്നാൽ, ജൂലായ് 15-നു പ്രസിദ്ധീകരിക്കേണ്ടിയിരുന്ന തലയെണ്ണൽ കണക്ക് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഇത്രയേറെ കുട്ടികൾ എങ്ങനെ കുറഞ്ഞെന്ന് ആലോചിച്ചു തലപുകയ്ക്കുകയാണ് വിദ്യാഭ്യാസവകുപ്പ്.

കോവിഡ് വേളയിൽ പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേർന്ന വിദ്യാർഥികൾ അൺ എയ്ഡഡ് സ്കൂളുകളിലേക്ക് മടങ്ങാൻ തുടങ്ങിയത് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ജനനനിരക്കിലെ കുറവും വിദ്യാർഥികൾ കുറയാനുള്ള കാരണമാവാമെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

കഴിഞ്ഞ അധ്യയനവർഷത്തെ ആറാം പ്രവൃത്തിദിന കണക്കുകളനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി 38,32,395 കുട്ടികളുണ്ടായിരുന്നു. 3,03,168 കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയിരുന്നു. ഈ വർഷം എത്രപേർ ഒന്നാം ക്ലാസിലും മറ്റു ക്ലാസുകളിലുമായി ചേർന്നുവെന്നതിന്റെ വേർതിരിച്ചുള്ള കണക്കുകൾ വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞവർഷംമുതൽ വിദ്യാർഥികളുടെ കുറവ് പ്രകടമായിരുന്നു. 2021-22-ൽ 3.05 ലക്ഷം കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നെങ്കിൽ 2022-23-ൽ 3.03 ലക്ഷം പേരായി. 2246 കുട്ടികളുടെ കുറവ്. എന്നാൽ, രണ്ടുമുതൽ 10 വരെ ക്ലാസുകളിലായി 1.19 ലക്ഷം കുട്ടികൾ പുതുതായിവന്നതിനാൽ ഈ കുറവ് പ്രകടമായില്ല.

ഈ വർഷം 84,000 വിദ്യാർഥികളുടെ കുറവുണ്ടെങ്കിലും ഇത്രയും കുട്ടികൾ അൺ-എയ്ഡഡ് ഉൾപ്പെടെയുള്ള സ്‌കൂളുകളിലേക്കു കൂടുമാറിയതാണോ എന്നതിന് വിദ്യാഭ്യാസവകുപ്പിൽ കണക്കില്ല. അതേസമയം, സി.ബി.എസ്.ഇ. സ്‌കൂളുകളിൽ അരലക്ഷത്തോളം വിദ്യാർഥികൾ കൂടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിലയിരുത്തൽ.

ആധാർ പിഴവുകൾ തിരുത്താൻ സമയം അനുവദിച്ചതിനാലാണ് ഈ വർഷത്തെ അന്തിമറിപ്പോർട്ട് വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

കോവിഡ് വേളയിൽ രക്ഷിതാക്കൾ വരുമാനപ്രതിസന്ധി നേരിട്ടതിനാൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചിരുന്നു. 2020-21 വർഷം ഒന്നാം ക്ലാസിൽ 2.76 ലക്ഷം പേർ ചേർന്നത് 2021-22-ൽ 3.05 ലക്ഷമായത് അങ്ങനെയായിരുന്നു. ഒന്നാം ക്ലാസിൽ മാത്രം 28,482 കുട്ടികൾ കൂടി.

2022-23-ൽ ഒന്നാം ക്ലാസിൽ രണ്ടായിരത്തിലേറെ കുട്ടികൾ കുറഞ്ഞെങ്കിലും അഞ്ചാം ക്ലാസിൽ 32,545 പേരും എട്ടിൽ 28,791 പേരും പുതുതായി ചേർന്നു. അൺ എയ്ഡഡ് സ്‌കൂളുകളിൽനിന്നും 24 ശതമാനവും മറ്റു സിലബസുകളിലെ 76 ശതമാനവും കുട്ടികൾ പൊതുവിദ്യാലയങ്ങളിലെത്തി.

കോവിഡിനെത്തുടർന്ന് സി.ബി.എസ്.ഇ. വിദ്യാർഥികളുടെ എണ്ണം ഏഴരലക്ഷമായി കുറഞ്ഞിരുന്നു. ഇത്‌ കഴിഞ്ഞവർഷം എട്ടുലക്ഷമായി കൂടി. ഇത്തവണ 40,000-50,000 വിദ്യാർഥികളുടെ വർധനയുണ്ടെന്നാണ് സി.ബി.എസ്.ഇ. സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെ വിലയിരുത്തൽ.

കുട്ടികളുടെ കണക്കെടുപ്പില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. കുട്ടികളുടെ ആധാറിലെ പിഴവുകള്‍ പരിഹരിക്കാന്‍ സമയംനല്‍കിയിരുന്നു. അതിനുശേഷമുള്ള റിപ്പോര്‍ട്ട് തയ്യാറായിട്ടില്ല. ഇതെല്ലാം വിലയിരുത്തിമാത്രമേ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം വ്യക്തമാവൂ-എസ്. ഷാനവാസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.

Tags:    

Similar News