പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലബാർ മേഖലയിൽ 138 താത്കാലിക ബാച്ച് അനുവദിച്ച് സർക്കാർ

Update: 2024-07-11 08:38 GMT

പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി മലബാർ മേഖലയിൽ താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. പൊതു വിദ്യാലയങ്ങൾ മാത്രമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 120 ഉം ,കാസർകോട് പതിനെട്ടും താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചും ആണ് അനുവദിച്ചത്.

അതേസമയം മലപ്പുറത്ത് പുതുതായി അനുവദിക്കപ്പെട്ടതിൽ സയൻസ് ബാച്ചില്ല. മലപ്പുറത്ത് കൊമേഴ്‌സിന് 61 ഉം, ഹുമാനിറ്റീസ് 59 ബാച്ചുകളും ആണ് അനുവദിക്കപ്പെട്ടത്. കാസർകോട് ഒരു സയൻസ് ബാച്ച് അനുവദിക്കപ്പെട്ടിട്ടുണ്ട്. 13 കൊമേഴ്‌സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അനുവദിച്ചത്. പുതിയ ബാച്ച് അനുവദിക്കുന്നതിലൂടെ 14 കോടിയിലധികം രൂപയുടെ ബാധ്യത ഒരു വർഷം സർക്കാറിന് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എന്നാൽ മലപ്പുറം ,കാസർഗോഡ് ജില്ലകളിൽ മാത്രമുള്ള താൽക്കാലിക ബാച്ചുകൾ പ്രശ്‌നപരിഹാരം ആകുന്നില്ലെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു. പാലക്കാട്, കോഴിക്കോട് ജില്ലകളുടെ സീറ്റ് ക്ഷാമത്തിന് പുതിയ ബാച്ചുകൾ അനുവദിച്ച പരിഹാരമാവുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Tags:    

Similar News