ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്ന് സൂചനകൾ

Update: 2024-05-20 03:36 GMT

ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന നിലയിൽ കണ്ടെത്തിയതായി റെഡ്ക്രസന്റ്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്ടറിലുള്ളത്. ഹെലികോപ്ടറിലെ ആരും ജീവനോടെയില്ലെന്നാണ് സൂചന.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം പ്രദേശത്തെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് റഈസി അസർബൈജാനിൽ എത്തിയത്.

ആയത്തുല്ല അലി ഖാംനഇക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവ് എന്ന പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ് ഇബ്രാഹീം റഈസി. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അപകടത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News