പശ്ചിമേഷ്യൻ സംഘർഷം; ചർച്ചകളിലൂടെ പരിഹരിക്കണം: ഇന്ത്യക്കാരെ തത്കാലം ഒഴിപ്പിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം

Update: 2024-10-05 01:24 GMT

പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തല്ക്കാലം നീക്കമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്ഥിതി നിരീക്ഷിക്കുകയാണെന്നും രക്ഷാ ദൗത്യത്തിന് ഇപ്പോൾ നീക്കമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് അറിയിച്ചത്.

സംഘർഷം വ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിൽ കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നും വിദേശകാര്യവക്താവ് ആവശ്യപ്പെട്ടു.

നേരത്തെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറെന്ന് വ്യോമസേന മേധാവി എയർ മാർഷൽ എ പി സിംഗ് അറിയിച്ചിരുന്നു. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ അന്തിമതീരുമാനം അനുസരിച്ച് നടപടികൾ കൈകൊള്ളുമെന്നും എയർ മാർഷൽ എ പി സിങ് വ്യക്തമാക്കിയിട്ടുണ്ട്. മിസൈൽ ആക്രമണം അടക്കം തടയാനുള്ള സാങ്കേതിക വിദ്യ രാജ്യത്തിനുണ്ടെന്നും ഇതിന്റെ എണ്ണം കൂട്ടുകയാണ് ലക്ഷ്യമെന്നും വ്യോമസേന മേധാവി വ്യക്തമാക്കിയിരുന്നു.

അതിനിടെ അഞ്ച് വർഷത്തിനിടെ ആദ്യമായി നേതൃത്വം നൽകിയ വെള്ളിയാഴ്ച നമസ്കാരത്തിനിടയിലെ പ്രസംഗത്തിൽ അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി രംഗത്തെത്തിയിരുന്നു. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേൽ രക്തരക്ഷസെന്നും അദ്ദേഹം വിമർശിച്ചു. ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ന്യായീകരിച്ച ഖമനേയി, അത് ഒരു ‘പൊതു സേവനം’ ആണെന്ന് അഭിപ്രായപ്പെട്ടു. മുസ്‌ലിം രാജ്യങ്ങളോട് ഒന്നിച്ച് നിൽക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ശത്രുക്കളെ പരാജയപ്പെടുത്തുമെന്നും ആയത്തൊള്ള അലി ഖമനേയി പറഞ്ഞു. ടെഹ്റാനിലെ പള്ളിയില്‍ പതിനായിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഖമേനേയിയുടെ പ്രഖ്യാപനം.

ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ഇസ്രയേല്‍ ഒരു തരത്തിലും വിജയിക്കില്ലെന്നും ഖമനേയി പറഞ്ഞു. ‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്’ എന്ന അനുനായികളുടെ മുദ്രാവാക്യങ്ങള്‍ക്കിടെയാണ് ഖമനേയിയുടെ പ്രഭാഷണം. അഞ്ച് വര്‍ഷത്തിനിടെ ഖമേനയിയുടെ ആദ്യ വെള്ളിയാഴ്ച പ്രഭാഷണമാണ് നടന്നത്. ഇറാന്‍ പരമോന്നത നേതാവിന്റെ ജീവനു ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പരസ്യമായി പ്രഭാഷണത്തിനെത്തിയത്.

Tags:    

Similar News