സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ഭീകരവാദമായി കണക്കാക്കും; പുതിയ നീക്കവുമായി യുകെ

Update: 2024-08-18 11:57 GMT

 സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ഭീകരവാദമായി കണക്കാക്കാൻ പദ്ധതിയിട്ട് യുകെ. തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ കടുത്ത സ്ത്രീവിരുദ്ധതയെ കൈകാര്യം ചെയ്യുന്നതിന്റെ ഭാ​ഗമായി നിലവിലുള്ള നിയമങ്ങൾ അവലോകനം ചെയ്യാൻ യുകെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

തീവ്രമായ സ്ത്രീവിരുദ്ധത കടുത്ത കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങൾ യുകെയിൽ വർധിച്ച് വരികയാണ്. ഇതിന് പരിഹാരമായി നിയമനിർമ്മാണം അടക്കം യുകെ ഭരണകൂടം ആലോചിക്കുന്നുണ്ട്. പുതിയതായി നിർദ്ദേശിക്കപ്പെട്ട നിയമം അനുസരിച്ച് സ്‌കൂൾ അദ്ധ്യപകർ കടുത്ത സ്ത്രീവിരുദ്ധരെന്ന് സംശയിക്കുന്ന വിദ്യാർത്ഥികളെ സർക്കാരിന്റെ ഭീകരവിരുദ്ധ പരിപാടിയിലേക്ക് റഫർ ചെയ്യണം. തുടർന്ന് ലോക്കൽ പൊലീസ് ഇവരുടെ സ്വഭാവം വിലയിരുത്തി അവർക്കെതിരെ നടപടി ആവശ്യമാണോ എന്ന് പരിശോധിക്കും.

തീവ്രവാദികൾ അനുയായികളെ ആകർഷിക്കുന്ന രീതിയിൽ ആൻഡ്രൂ ടേറ്റിനെപ്പോലുള്ള ഇൻഫ്ലുവെൻസേഴ്സ് ബ്രീട്ടീഷ് സമൂഹത്തിൽ സ്ത്രീവിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതായി യുകെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികൾക്ക് യുകെ തയ്യാറെടുക്കുന്നത്.

Tags:    

Similar News