മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യു‌എസ് കോടതി ഉത്തരവ്

Update: 2023-05-18 05:22 GMT

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യുഎസ് കോടതിയുടെ ഉത്തരവ്. കാലിഫോർണിയ കോടതി ജ‍ഡ്ജി ജാക്വിലിൻ ചൂലിജിയാൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റാണയെ അറസ്റ്റ് ചെയ്തത്. 

2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 മാസം തടവു ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായിരുന്നു. റാണയ്ക്കെതിരെ ഇന്ത്യയിൽ എൻഐഎ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്.

സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.

 

Similar News