ഇസ്രയേലിൽ അൽ ജസീറ ചാനൽ അടച്ച് പൂട്ടാൻ തീരുമാനിച്ച് സർക്കാർ

Update: 2024-05-05 12:40 GMT

ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഇസ്രായേൽ സർക്കാർ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെതാണ് തീരുമാനം. ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികൾ പുറത്തുകൊണ്ടുവന്നതാണ് ഇസ്രാ​യേൽ അൽ ജസീറക്ക് വിലക്കേർ​പ്പെടുത്താൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അൽ ജസീറയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭ ഏകകണ്ഠമായി വോട്ട് ചെയ്തതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിദേശ ചാനലുകൾക്ക്​ വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ്​ പാസാക്കിയതിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ഞായറാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്താൻ വോട്ടെടുപ്പ് നടന്നത്. രാജ്യസുരക്ഷക്ക്​ ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി​ക്ക് അധികാരം നൽകുന്ന പുതിയ നിയമം ഉപയോഗിച്ചാണ് വിലക്ക്..

ബെഞ്ചമിൻ നെതന്യാഹു എക്‌സിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്, ‘ഇസ്രായേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കാൻ എന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകകണ്ഠമായി തീരുമാനിച്ചു’ അദ്ദേഹം കുറിച്ചു. വിലക്ക് എപ്പോൾ പ്രാബല്യത്തിൽ വരും എന്നോ താൽക്കാലിക വിലക്കാണോ എന്നുള്ള വിശദാംശങ്ങൾ പുറത്തുവിട്ടില്ല.

ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്റെ നടപടികളെ പറ്റിയുള്ള വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു ഏറെ നാളായി ശ്രമിച്ചിരുന്നു. ഇസ്രായേലിന്റെ നടപടിക്കെതിരെ ഹ്യൂമൻറൈറ്റ്​സ്​ വാച്ച്​ രംഗത്തെത്തിയിരുന്നു. സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള അൽജസീറയുടെ ഓഫീസുകൾക്ക് നേരെ നിരവധി തവണ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. 2022 ൽ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ഇസ്രായേൽ സൈനിക റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തകനായ ഷിറിൻ അബു അക്ലയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നിരുന്നു.

Tags:    

Similar News