'കനേഡിയൻ ചെക്കോവ്'; നോബൽ ജേതാവ് ആലീസ് മൺറോ അന്തരിച്ചു

Update: 2024-05-15 02:59 GMT

പ്രശസ്ത കനേഡിയൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. ഡിമെൻഷ്യ ബാധിതയായിരുന്നു. ഒന്റാറിയോയിലെ കെയർ ഹോമിൽ കഴിയുകയായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ ആലീസ് മൺറോയെ 'കനേഡിയൻ ചെക്കോവ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് തന്റെ രചനകളിലൂടെ ആലീസ് മൺറോ ലോകത്തിന് പരിചയപ്പെടുത്തിയത്. 2009ൽ മാൻ ബുക്കർ സമ്മാനവും 2013ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും നേടി. ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേൾസ് ആൻഡ് വുമൺ (1971), ഹൂ ഡു യു തിങ്ക് യു ആർ (1978), ദി മൂൺസ് ഓഫ് ജൂപ്പിറ്റർ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസിൽ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികൾ.

സാഹിത്യ നോബേൽ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 1968ൽ പ്രസിദ്ധീകരിച്ച ഡാൻസ് ഒഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയത്. ആ വർഷം കനേഡിയൻ സർക്കാരിന്റെ പുരസ്‌കാരം നേടി.

Tags:    

Similar News