ചൈനയിലെ സ്കൂളുകളിൽ പടർന്നുപിടിച്ച് അജ്ഞാത ന്യുമോണിയ

Update: 2023-11-23 05:44 GMT

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്നു പൂർണമായും കരകയറുന്നതിന് മുൻപ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി. സ്കൂളുകളിൽ പടർന്നുപിടിക്കുന്നു. നിഗൂഢമായ ന്യുമോണിയ ആണ് പുതിയ ‘വില്ലൻ’.

കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്ക് സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്കൂൾ കുട്ടികളിൽ രോഗം പടരുന്നത്. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്കൂളുകളിലും വിദ്യാർഥികളില്ലാത്തതിനാൽ അടച്ചിടേണ്ട അവസ്ഥയാണ്.

രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 2019 ഡിസംബറിൽ കോവിഡെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണ്.

‘‘കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്നു വ്യക്തമല്ല. ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല’’– പ്രോമെഡ് വ്യക്തമാക്കി. എന്നാൽ ഇതൊരു മഹാമാരി ആകുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News