പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ പരാമർശം;മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ

Update: 2024-01-07 14:29 GMT

ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അധിക്ഷേപകരമായ പോസ്റ്റിട്ട മന്ത്രിമാരെ സസ്​പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചു. സർക്കാറിന്റെ ഔദ്യോഗിക പദവിയിലിരിക്കെ സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളിട്ടവരെ സസ്​പെൻഡ് ചെയ്യുകയാണെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. കൂടാതെ മന്ത്രിമാർക്കെതിരെ മാലിദ്വീപിലെ പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.

അതേസമയം, മന്ത്രിമാരുടെ പേര് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരായ മാൽഷ ഷെരീഫ്, മറിയം ഷിവുന, അബ്ദുല്ല മഹ്‌സൂൻ മാജിദ് എന്നിവരെയാണ് സസ്​പെൻഡ് ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞദിവസമാണ് മന്ത്രി മറിയം ഷിവുനയുടെ പേരിലുള്ള ‘എക്സ്’ അക്കൗണ്ടിൽനിന്ന് ​പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള പോസ്റ്റ് വന്നത്. ഇത് പിന്നീട് ഡിലീറ്റ് ചെയ്യപ്പെടുകയുണ്ടായി.

കഴിഞ്ഞദിവസം മോദി ലക്ഷദ്വീപിൽ സന്ദർശിച്ചതിന്റെയും സ്നോർക്കലിങ് നടത്തിയതിന്റെയും ചിത്രങ്ങളും വീഡിയോകളും ‘എക്സി’ൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മറിയത്തിന്റെ പോസ്റ്റ്. ‘എന്തൊരു കോമാളിയാണ്. ലൈഫ് ജാക്കറ്റുമായി ഇസ്രയേലിന്റെ പാവ മിസ്റ്റർ നരേന്ദ്ര ഡൈവർ’ എന്നായിരുന്നു പോസ്റ്റ്. വിസിറ്റ് മാലിദ്വീപ് എന്ന ഹാഷ് ടാഗും കൂടെയുണ്ടായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. #BoycottMaldives എന്ന ഹാഷ് ടാഗ് ‘എക്സി’ൽ ട്രെൻഡിങ്ങാണ്. നിരവധി പേർ തങ്ങളുടെ മാലിദ്വീപ് യാത്ര ഉപേക്ഷിച്ചതായി കാണിച്ച് രംഗത്തുവന്നു.

8,000ത്തോളം ഹോട്ടൽ ബുക്കിങ്ങും 2500ഓളം ​വിമാന ടിക്കറ്റുകളും കാൻസൽ ചെയ്തതായി റിപ്പോർട്ടുണ്ട്. കൂടാതെ മാലിദ്വീപ് സർക്കാറിന്റെ വെബ്സൈറ്റുകൾക്ക് നേരെ ആക്രമണം നടന്നതായുള്ള വിവരവും പുറത്തുവന്നിരിന്നു.

സംഭവം വിവാദമായതോടെ മന്ത്രിയെ തള്ളി മാലിദ്വീപ് സർക്കാർ പ്രസ്താവനയിറക്കി. 'അഭിപ്രായങ്ങൾ വ്യക്തിപരമാണ്, മാലിദ്വീപ് സർക്കാറിന്റെ നയങ്ങളുമായി ബന്ധമില്ല. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തപരമായും, വിദ്വേഷവും നിഷേധാത്മകതയും പ്രചരിപ്പിക്കാത്ത രീതിയിലും മാലിദ്വീപും മറ്റു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന് തടസ്സമാകാത്ത രീതിയിലും ഉപയോഗിക്കണമെന്ന് സർക്കാർ വിശ്വസിക്കുന്നു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ല’ -പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Tags:    

Similar News