റഫ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം ; ഉത്തരവുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

Update: 2024-05-24 14:48 GMT

റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പലസ്തീൻ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് ഇസ്രായേൽ പിൻമാറണം. എട്ട് ലക്ഷത്തിലേറെ പലസ്തീനികൾ അഭയാർത്ഥികളായി മാറി. റഫ ആക്രമണം പലസ്തീനികളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കി. കരയാക്രമണം കാരണം അഭയാർഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും.

റഫയിൽ ആക്രമണം സിവിലിയൻ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്. യു.എൻ വംശഹത്യാ ചട്ടപ്രകാരം റഫ ആക്രമണം പൂർണ തകർച്ചയിലേക്കാവും കാര്യങ്ങൾ എത്തിക്കുക. ഗാസയിലെ ദുരന്തപൂർണ്ണമായ അവസ്ഥ മുൻനിർത്തി നേരത്തെ പുറപ്പെടുവിച്ച കോടതി ഉത്തരവ് ഇസ്രായേൽ നടപ്പാക്കണം.

ഗാസയിൽ എവിടെയും പ്രവേശിച്ച് അന്വേഷണം നടത്താൻ ഇസ്രായേൽ അനുമതി നൽകണം. റഫയിൽ എല്ലാ സൈനിക നടപടികളും ഉടൻ നിർത്തണം. റഫ അതിർത്തി തുറന്ന് ഗാസയിൽ ഉടനീളം സഹായം എത്തിക്കാൻ വൈകരുതെന്നും കോടതി ആവശ്യപ്പെട്ടു.വംശഹത്യ ആരോപണം അന്വേഷിക്കാൻ ഇസ്രായേൽ ഫലപ്രദമായ നടപടി സ്വീകരിക്കുകയും ഉചിത സമിതിയെ അനുവദിക്കുകയും വേണം. ഒരു മാസത്തിനകം കൈക്കൊണ്ട നടപടികൾ കോടതിയെ ഇസ്രായേൽ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. രണ്ടിനെതിരെ 13 ജഡ്ജിമാർ റഫ ആക്രമണം നിർത്തണമെന്ന കോടതി വിധിയെ പന്തുണച്ചു.

അതേസമയം, കോടതി വിധി ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യേക യോഗം വിളിച്ചു. കോടതി വിധി ഗാസ യുദ്ധത്തിൽ നിന്ന്​ തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന്​ നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News