അവസാനമില്ലാതെ ഇസ്രയേൽ ഹമാസ് യുദ്ധം; മരണ സംഖ്യ ഉയരുന്നു

Update: 2023-10-15 12:31 GMT

ഇസ്രായേൽ- ഹമാസ് യുദ്ധം നാൾക്കുനാൾ കൊടുംമ്പിരി കൊള്ളുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഗാസയിൽ മരണസംഖ്യ 2329 ആയി. അതിനിടെ ഗാസ അതിർത്തിയിൽ കൂടുതൽ കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളുമായി ഇസ്രായേൽ സൈന്യം വൻ യുദ്ധസന്നാഹത്തിലാണ്. ടെൽ അവീവിന് നേരെ ഹമാസ് മിസൈൽ ആക്രമണം നടത്തി. അതേ സമയം ഗാസയിലെ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും എത്തിക്കണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലായം അഭ്യർത്ഥിച്ചു. പ്രദേശത്ത് നിന്ന്‌ ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ റഫയിലെ കുവൈത്ത് ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കാനുള്ള നിർദേശം അധികൃതർ തള്ളി.

ജനതയെ പുറന്തള്ളുകയും പലസ്തീനെ ഇല്ലാതാക്കുകയും ചെയ്യുന്ന ഇസ്രായേൽ നടപടി അസ്വീകാര്യമാണെന്ന് ഈജിപ്ത് അറിയിച്ചു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം മാത്രമാണ് പരിഹാരമെന്നും പലസ്തീൻ ഭാവി ചർച്ച ചെയ്യാൻ അന്താരാഷ്ട്ര സമ്മേളനം വിളിക്കുമെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗാസയ്ക്ക് മേൽ ഇസ്രായേൽ നടത്താനൊരുങ്ങുന്ന കരയുദ്ധം വൈകിയേക്കുമെന്നാണ് സൂചന. ഗാസ മുമ്പനിൽ കാലാവസ്ഥ അതിരൂക്ഷമായതിനാൽ ഇവിടെ യുദ്ധത്തിന് നിലവിൽ വെല്ലുവിളികളേറെയാണെന്നാണ് ഇസ്രായേലി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തയാഴ്ചയോടെയാവും കരമാർഗ്ഗവും ഇസ്രായേൽ ഗാസയിൽ ആക്രമണം നടത്തുക.

ഒന്നരവർഷത്തോളം നീണ്ടു നിൽക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേൽ കോപ്പു കൂട്ടുന്നതെന്നാണ് സൂചന. ഗാസയിൽ ശത്രുക്കൾക്കെതിരെ ഏത് വിധേനയുമുള്ള ആക്രമണത്തിന് സായുധസേനകൾക്ക് ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News