​ഇസ്രയേൽ ഹമാസ് യുദ്ധം; ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിരോധ വിഭാഗം മുൻ മേധാവി ഡാൻ ഹലുട്സ്

Update: 2023-12-26 12:11 GMT

ഗാസയിലടക്കം കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതതന്യാഹുവിന് തിരിച്ചടിയേകുന്ന പ്രസ്താവനയുമായി പ്രതിരോധ വിഭാ​ഗം മുൻ തലവൻ ഡാൻ ഹലുട്സ്. 'ഹമാസുമായുള്ള യുദ്ധത്തിൽ നാം തോൽക്കുകയാണെന്നും നെതന്യാഹുവിനെ മാറ്റാതെ വിജയം സാധ്യമല്ല' എന്നുമാണ്  ഡാൻ ഹലുട്സ് അറിയിച്ചിരിക്കുന്നത്.

എല്ലാ അർഥത്തിലും ഇസ്രായേൽ തോൽവി നേരിടുകയാണെന്നും ഈ രീതിയിൽ മുന്നോട്ടുപോയാൽ ശരിയാവില്ലെന്നും അദ്ദേഹം പറയുന്നു. വലിയ തോതിലുള്ള എതിർപ്പാണ് നെതന്യാഹുവിനെതിരെ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ സൈനിക നേതൃത്വവും നെതന്യാഹുവിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുൻ പ്രതിരോധ മേധാവി കൂടി വിമർശനം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, ​മറ്റിടങ്ങളിലേക്ക് യുദ്ധം വ്യാപിക്കാനുള്ള സാധ്യതയും വർധിക്കുകയാണ്. സിറിയയിൽ ഇറാൻ സൈനിക ഉപദേശകനെ കൊലപ്പെടുത്തിയതിൽ ശക്തമായി പകരം ചോദിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്ന് ഇറാൻ പ്രതിരോധ സേനയും അറിയിച്ചു. തക്ക സമയത്തും സ്ഥലത്തും രീതിയിലും പ്രതികാരം ചെയ്യുമെന്നും തിരിച്ചടി കടുത്തതും ഫലപ്രദവുമായ രീതിയിലായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ ആക്രമണം ഉണ്ടായാൽ അതിനെ നേരിടാൻ സജ്ജീകരണങ്ങളും തങ്ങൾ പൂർത്തിയാക്കിയതായി ഇസ്രായേലും വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ ഇറാഖിലുണ്ടായ ആക്രമണം. മൂന്നിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഒരാൾ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈ ആക്രമണത്തെ ചോദ്യം ചെയ്ത് ഇറാഖ് അധികൃതരും രംഗത്തെത്തി. എന്തിന്റെ പേരിൽ ആയാലും ഈ വ്യോമാക്രമണം വച്ചുപൊറുപ്പിക്കാനാവില്ലെന്നും തങ്ങളുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണിതെന്നും ഇറാഖ് സർക്കാർ വ്യക്തമാക്കി. പ്രതിരോധ സേനാ തലവന്റെ കൊലയിൽ ഇസ്രായേൽ വലിയ വില കൊടുക്കേണ്ടവരുമെന്ന് ഇന്നലെ പ്രസിഡന്റ് ഇബ്രാഹിം റൈസി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ ഗാസയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. അൽ നാസറിൽ നടത്തിയ ആക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. അഭയാർഥി ക്യാമ്പിലും ആശുപത്രി പരിസരത്തും ഇസ്രായേൽ ബോംബിട്ടു. തുൽക്കറം നഗരത്തിന് സമീപത്തെ അഭയാർഥി ക്യാമ്പിലാണ് ആക്രമണമുണ്ടായത്. നൂർ ഷംസ് അഭയാർഥി ക്യാമ്പ് വളഞ്ഞ ഇസ്രായേൽ സൈന്യം ഇവിടുത്തെ കെട്ടിടങ്ങൾ തകർത്തു. ഇസ്രായേലി കടന്നുകയറ്റം ഫലസ്തീൻ പോരാളികൾ പ്രതിരോധിച്ചു.

Tags:    

Similar News