ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ ; പത്ത് ലക്ഷം പലസ്തീനികൾ പലായനം ചെയ്തെന്ന് റിപ്പോർട്ടുകൾ

Update: 2024-05-28 14:46 GMT

കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഏകദേശം 10 ലക്ഷം ഫലസ്തീനികൾ റഫയിൽ നിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു. റഫയിൽ ഒരിടവും സുരക്ഷിതമല്ല. കനത്ത ബോംബാക്രമണം തുടരുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ജനങ്ങളെ വലക്കുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളും ഇവി​ടത്തെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സഹായവും സംരക്ഷണവും നൽകുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.

റഫയിലെ ആശുപത്രികൾ ഇസ്രായേൽ അധിനിവേശ സൈന്യം ആക്രമിച്ചതോടെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിയിലാണ്. ഇ​ന്തോനേഷ്യൻ ഫീൽഡ് ആശുപത്രിയിലെ മുകൾ നിലയിൽ കഴിഞ്ഞദിവസം ഇസ്രായേൽ സൈന്യം ബോംബിട്ടിരുന്നു. ഇവിടെ ആരോഗ്യ പ്രവർത്തകരും രോഗികളും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. കൂടാതെ ഇവിടെ അഭയം പ്രാപിച്ച ഫലസ്തീനി കുടുംബങ്ങളും ദുരിതത്തിലാണ്.

റഫയിലെ കുവൈത്ത് സ്പെഷാലിറ്റി ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയുടെ ഗേറ്റിന് പുറത്ത് ഇസ്രായേൽ നടത്തിയ ആ​ക്രമണത്തിൽ രണ്ട് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. ഇതോടെ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ 249 പേരിൽ ഭൂരിഭാഗവും ഈ ആശുപത്രിയിലാണ് ചികിത്സ തേടിയിട്ടുള്ളത്. ഇസ്രായേൽ അധിനിവേശ സേന റഫയിലെ സൈനിക നടപടി വ്യാപിപ്പിക്കുകയും ആശുപത്രിയെ ആസൂത്രിതമായി ലക്ഷ്യമിടുകയും ചെയ്യുന്നതിനാലാണ് പ്രവർത്തനം നിർത്തിയതെന്ന് ആശുപത്രി ഡയറക്ടർ ഡോ. സുഹൈബ് അൽ ഹംസ് പറഞ്ഞു.

ആശുപത്രി പ്രവർത്തനം നിർത്തുന്നത് റഫയിലെ ജനങ്ങൾക്ക് വലിയ ദുരിതമാണ് തീർക്കുകയെന്ന് ഓർത്തോപീഡിക് സർജൻ ഡോ. മുഹമ്മദ് താഹിർ വ്യക്തമാക്കി. ബഹുമുഖ ആക്രമണമാണ് ഇവിടെ തങ്ങൾ അഭിമുഖീകരിക്കുന്നത്. ആളുകളെ ആക്രമിക്കുക മാത്രമല്ല, ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിൽ നിന്ന് ജനങ്ങളെ തടയുക കൂടിയാണ് ഇസ്രായേൽ ചെയ്യുന്നതെന്നും താഹിർ പറഞ്ഞു.

കുവൈത്ത് ആശുപത്രിയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ആശുപത്രിയായിരുന്നു. ഇനി ആളുകളെ മാറ്റുന്നത് അൽ മവാസിയിലേക്കാണ്. അവിടെ പൂർണമായും സജ്ജമാക്കാത്ത ഫീൽഡ് ആശുപത്രിയാണുള്ളത്. ആംബുലൻസുകളുടെ യാത്ര സൈന്യം നിയന്ത്രിക്കുന്നുണ്ട്. അതിനാൽ പരിക്കേറ്റവർക്ക് സഹായം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും താഹിർ പറഞ്ഞു.

ഇസ്രായേലിന്റെ ക്രൂര​തക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ തുടരുകയാണ് നേതൃത്വം. യുദ്ധം അവസാനിപ്പിക്കുന്നതിനെ താൻ ശക്തമായി എതിർക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, നെതന്യാഹുവിന്റെ ജനപ്രീതി ഇസ്രായേലിൽ കുത്തനെ ഇടിയുകയാണെന്ന പുതിയ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. 70 ശതമാനം പേരും അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നതായി ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു.

യുദ്ധം 235 ദിവസം പിന്നിട്ടപ്പോൾ 36,096 പേരാണ് ഗാസ്സയിൽ കൊല്ലപ്പെട്ടത്. 81,136 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് കൂട്ടക്കൊലകളാണ് നടത്തിയത്. ഇതിൽ 46 പേർ മരിക്കുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ, മധ്യ റഫയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 16 പേരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.

Tags:    

Similar News