ഫിൻലാന്റിൽ സ്കൂളിൽ സഹപാഠികൾക്ക് നേരെ വെടിയുതിർത്ത് 12 വയസുകാരൻ ; ഒരു മരണം . രണ്ട് പേർക്ക് പരിക്ക്

Update: 2024-04-02 12:25 GMT

ഫിൻലാൻഡ് തലസ്ഥാനത്തെ സ്കൂളിന് പുറത്ത് വച്ച് നടന്ന വെടിവയ്പിൽ ഒരു കുട്ടിക്ക് ദാരുണാന്ത്യം. 12 വയസുകാരനാണ് സ്കൂൾ കുട്ടികൾക്ക് നേരെ വെടിയുതിർത്തത്. രണ്ട് വിദ്യാർത്ഥികൾക്കാണ് ചൊവ്വാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ പരിക്കേറ്റിട്ടുള്ളത്.

കിന്റർഗാർഡൻ മുതൽ 9ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് വാൻറായിലെ ഈ സ്കൂളിൽ പഠിക്കുന്നത്. 800ൽ അധികം വിദ്യാർത്ഥികളും 90ഓളം അധ്യാപക അനധ്യാപക ജീവനക്കാരുമാണ് ഈ സ്കൂളിലുള്ളത്. വെടി വച്ചയാൾക്കും പരിക്കേറ്റവർക്കും സമപ്രായമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

വെടിവയ്പിന് ശേഷം വളരെ സാവധാനത്തിൽ തോക്കുമായി നടന്ന് നീങ്ങിയ 12കാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 2000ത്തിന് ശേഷം സ്കൂളിൽ വെടിവയ്പുണ്ടായ രണ്ട് സംഭവമാണ് ഫിൻലൻഡിനെ പിടിച്ചുലച്ചത്. 2007 നവംബറിൽ 18കാരൻ സ്കൂളിൽ നടത്തിയ വെടിവയ്പിൽ അക്രമി അടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. 2008 സെപ്തംബറിലുണ്ടായ വെടിവയ്പിൽ 11 പേർക്കാണ് ജീവൻ നഷ്ടമായത്. ഞെട്ടിക്കുന്ന സംഭവം എന്നാണ് അക്രമണത്തെ ഫിൻലാൻഡ് പ്രധാനമന്ത്രി നിരീക്ഷിച്ചത്. ഞെട്ടിക്കുന്ന രീതിയിൽ ഒരു ദിവസം ആരംഭിച്ചെന്നാണ് ആക്രമണത്തെ ഫിൻലാൻഡ് ആഭ്യന്തര മന്ത്രി നിരീക്ഷിച്ചത്.

Tags:    

Similar News