മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ടെൽ അവീവിന് സമീപം വെടിവെപ്പ്; എട്ട് മരണം

Update: 2024-10-02 01:43 GMT

ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ സെൻട്രൽ ഇസ്രയേലിലെ ജാഫയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ എട്ട് മരണം. ഭീകരാക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തൽ. വെടിവെപ്പ് നടത്തിയ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന. ആയുധങ്ങളുമായി ട്രെയിനിൽനിന്ന് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതിന് പിന്നാലെയാണ് രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചത്.

ലെബനനിൽ ഇസ്രയേൽ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈൽ ആക്രമണം. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാൻ അയച്ചത്. അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടുചെയ്തു. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടർന്ന് നിർത്തിവെച്ചു.

ഇസ്രയേലിനെതിരെയുള്ള ഇറാൻറെ മിസൈലാക്രമണം പ്രതിരോധിക്കാൻ അമേരിക്കയുടെ രണ്ടുയുദ്ധക്കപ്പലുകളിൽ നിന്ന് ഒരു ഡസനോളം ഇൻറർസെപ്റ്റർ തൊടുത്തതായി പെന്റഗൺ. ഇറാനിൽ നിന്നുതന്നെയാണ് ഇവ തൊടുത്തതെന്നും പെന്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡർ മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ആക്രമണത്തേക്കാൾ ഇരട്ടി മിസൈലുകളാണ് ഇത്തവണ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തതെന്നും പെന്റഗൺ പറഞ്ഞു.

ഇസ്രയേലിനെതിരായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തിക്തഫലങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക പ്രസ്താവിച്ചിട്ടുണ്ട്. ''തീർച്ചയായും, ഈ ആക്രമണത്തിന് ഇറാൻ പ്രത്യാഘാതങ്ങൾ നേരിട്ടിരിക്കും. ഇന്ന് എന്തായിരിക്കും പ്രത്യാഘാതങ്ങളെന്ന് ഞാൻ വിശദീകരിക്കുന്നില്ല. എന്നാൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇസ്രയേലുമായി ചർച്ച നടത്തും.'' സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അപലപിക്കാൻ എല്ലാ രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു.

Tags:    

Similar News