ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നു ; ഗാസയിലെ വെടിനിർത്തൽ ചർച്ച കൈറോയിൽ , നിലപാടിലുറച്ച് ഹമാസ്

Update: 2024-08-26 08:25 GMT

ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗാസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന് ഹമാസ് അറിയിച്ചു. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ് ഇറാനും യെമനിലെ ഹൂതികളും.

ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട് സ്വീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ് ജൂലൈ രണ്ടിന് തങ്ങൾ നിലപാട് വ്യക്തമാക്കിയതെന്ന് ഹമാസ് നേതൃത്വം അറിയിച്ചു. എന്നാൽ പുതിയ ഉപാധികൾ അടിച്ചേൽപ്പിച്ച നെതന്യാഹുവാണ് ചർച്ച അട്ടിമറിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ച് സൈന്യം ഗാസ്സയിൽ നിന്ന് പൂർണമായും പിൻവാങ്ങണമെന്ന നിലപാടും ഹമാസ് ആവർത്തിച്ചു. രാത്രി ഗാസ്സയിൽ നിന്ന് തെൽ അവീവിന് നേർക്കയച്ച റോക്കറ്റ് പതിച്ച് ഒരു ഇസ്രായേൽ പൗരന് പരിക്കേറ്റു. ഗാസ്സയിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും മറ്റൊരു സൈനികന് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു. ദക്ഷിണ ലബനാനിൽ നിന്ന് 13 സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഹിസ്ബുല്ലയുടെ വ്യാപക റോക്കറ്റാക്രമണത്തിന്‍റെ ആഘാതത്തിൽ നിന്ന് ഇസ്രായേൽ ഇനിയും മുക്തമായിട്ടില്ല . കമാണ്ടർ ഫുആദ് ശുകറിന്‍റെ വധത്തിനുള്ള ആദ്യഘട്ട തിരിച്ചടി മാത്രമാണിതെന്നും ശത്രുവിന് വ്യാപക നാശനഷ്ടടങ്ങൾ സംഭവിച്ചതായും ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പറഞ്ഞു.

സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെയാണ് ഹിസ്ബുല്ല ലക്ഷ്യം വെച്ചത്.ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാൽ തിരിച്ചടി മാരകമായിരിക്കുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നൽകി. ഹിസ്ബുല്ലയുമായി ഇപ്പോൾ യുദ്ധത്തിന് താൽപര്യമില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയതും തുടർപ്രത്യാഘാതം തിരിച്ചറിഞ്ഞാണ്. മേഖലായുദ്ധം എന്തു വിലകൊടുത്തും ഒഴിവാക്കണം എന്നാണ് അമേരിക്കയും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ ഇസ്രായേൽ ആക്രമണത്തെ ഹമാസും ഇറാനും ഹൂതികളും സ്വാഗതം ചെയ്തു. തങ്ങളുടെ പ്രതികരണം പിറകെ വരുമെന്ന് ഹൂതികൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. ശക്തവും കൃത്യവും ആയിരിക്കും ഇസ്രായേലിനോടുള്ള പ്രതികാരമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.

Tags:    

Similar News