ബാൾട്ടിമോർ അപകടം; 2 പേരുടെ മൃതദേഹം പുഴയിൽ പിക്കപ്പിൽ കുടുങ്ങിയനിലയിൽ

Update: 2024-03-28 04:10 GMT

യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നതിനെ തുടർന്ന് പതാപ്‌സ്‌കോ നദിയിൽ വീണ് കാണാതായ ആറ് പേരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സികോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൽ കാസ്റ്റ്‍ലോ കാബ്‍റ്റേ (26) എന്നിവരുടെ മൃതദേഹങ്ങളാണ് ദൗത്യസംഘം കണ്ടെത്തിയത്. നദിയിൽ ഒരു ചുവന്ന പിക്കപ്പിൽ കുടുങ്ങിക്കിടന്ന നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

അപകടത്തിൽ കാണാതായ മറ്റ് നാല് പേർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു. തക‌ർന്ന പാലത്തിന്റെ കോൺഗ്രീറ്റ് അവശിഷ്ടങ്ങളും മറ്റ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് കൊണ്ടുളള സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ, എന്നിവിടങ്ങളിൽ നിന്നെത്തിയ ആറ് നിർമാണ തൊഴിലാളികളെയാണ് പാലം തകർന്ന് കാണാതായത്. പാലം തകരുമ്പോൾ എട്ട് പേരായിരുന്നു പാലത്തിൽ ഉണ്ടായിരുന്നത്. അവരിൽ രണ്ടുപേരെ രക്ഷിക്കാൻ സാധിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് കപ്പൽ 47 വർഷം പഴക്കമുള്ള ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിൽ ഒന്നിൽ ഇടിച്ചത്. പാലം പൂർണമായും തകരുകയും നിരവധി വാഹനങ്ങളും പതാപ്‌സ്‌കോ നദിയിലേക്ക് വീഴുകയും ചെയ്തു. പാലം ഉടൻ പുനർനിർമിക്കുമെന്നും ഫെഡറൽ സർക്കാർ മുഴുവൻ ചെലവ് വഹിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പലിന്റെ ബ്ലാക് ബോക്സ് പരിശോധനയ്ക്ക് അയച്ചു. തുറമുഖം വിട്ട് അരമണിക്കൂറിനകം കപ്പലിലെ വൈദ്യുതി പൂർണമായി നിലയ്ക്കുകയും എൻജിൻ പ്രവർത്തനരഹിതമാകുകയും ചെയ്തു. ഇതോടെ നിയന്ത്രണമറ്റ് വെള്ളത്തിൽ ഒഴുകിയ കപ്പൽ ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ പാലത്തിൽ ചെന്നിടിക്കുകയായിരുന്നു. എഫ്ബിഐ അടക്കമുള്ള യുഎസ് ഏജൻസികളാണ് അന്വേഷണം നടത്തുന്നത്.

Tags:    

Similar News