ജോലിയുടെ ഇടവേളകളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം; റഷ്യയിലെ ജനസംഖ്യ കുറയുന്ന സാഹചര്യത്തില്‍ നിര്‍ദേശവുമായി പുടിന്‍

Update: 2024-09-17 03:40 GMT

റഷ്യയിലെ ജനസംഖ്യ ആശങ്കാജനകാംവിധം കുറയുന്ന സാഹചര്യത്തില്‍ നിർദേശവുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ജോലിക്കിടെ ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഉള്‍പ്പെടെയുള്ള ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പുടിന്‍ നിര്‍ദേശിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1-ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് കൂപ്പുകുത്തിയതാണ് ആശങ്കയായത്.

ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള സാധുവായ ന്യായമല്ല എന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ. യെവ്‌ഗെനി ഷെസ്‌തോപലോവ് പറഞ്ഞു. ജോലിയിലെ ഇടവേളകള്‍ ജനങ്ങള്‍ പരമാവധി മുതലെടുക്കണമെന്നും ഇടവേളകളില്‍ 'കുടുംബം വിപുലീകരിക്കുന്നതില്‍' ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസം 12 മുതല്‍ 14 വരെ മണിക്കൂര്‍ ജോലി ചെയ്യുന്ന ജനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്കായി സമയം കണ്ടെത്തും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

'റഷ്യന്‍ ജനങ്ങളുടെ സംരക്ഷണമാണ് ദേശീയതലത്തില്‍ നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന' എന്ന് പ്രസിഡന്റ് പുടിന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. റഷ്യയുടെ വിധി, നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും അദ്ദേഹം പറഞ്ഞു.

1999-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനന നിരക്കാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം റഷ്യയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഒരുലക്ഷത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ജനന നിരക്കിലെ ഈ കുത്തനെയുള്ള ഇടിവാണ് സര്‍ക്കാരിനെ നടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലേതിനേക്കാള്‍ 16,000 കുറവാണ് ഈ വര്‍ഷം ഇതേ കാലയളവിലെ ജനനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ജനന നിരക്കിലെ കുറവിന് പുറമെ റഷ്യയില്‍ മരണങ്ങളുടെ എണ്ണം കൂടിയതും ജനസംഖ്യാ ഇടിവിന് കാരണമാകുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 49,000 മരണങ്ങളാണ് ഈ വര്‍ഷം റഷ്യയില്‍ കൂടിയത്.

ജനസംഖ്യയിലെ ഇടിവ് നിയന്ത്രിക്കാന്‍ വേറേയും നടപടികള്‍ ക്രെംലിന്‍ സ്വീകരിച്ചിട്ടുണ്ട്. 18-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ വന്ധ്യതാ പരിശോധന, വിവാഹമോചനങ്ങള്‍ നിരുത്സാഹപ്പെടുത്താനായി ഫീസ് കുത്തനെ ഉയര്‍ത്തുക, 24 വയസിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ആദ്യ കുഞ്ഞുണ്ടാകുമ്പോള്‍ 8.6 ലക്ഷം റൂബിള്‍ (8,500 ബ്രിട്ടീഷ് പൗണ്ട്) നല്‍കുക, ഗര്‍ഭച്ഛിദ്രം നിരോധിക്കുക എന്നിവയാണ് അതില്‍ ചിലത്. 

Tags:    

Similar News